തൃശൂർ: മിൽമ പാലിന്റെ വില നാലുരൂപ വർധിപ്പിച്ചേക്കും. കഴിഞ്ഞവർഷം ഡിസംബറിൽ എടുത്ത തീരുമാനമാണ് 21 മുതൽ നടപ്പാക്കുകയെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള പറഞ്ഞു. കഴിഞ്ഞ സർക്കാർ വിലവർധനയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.
20നു മിൽമ ഫെഡറേഷൻ ഡയറക്ടർ ബോർഡ് യോഗം ചേർന്നു വിലവർധനയിൽ തീരുമാനമെടുക്കുമെന്നും വിലവർധനാപ്രമേയത്തിൽ ഭൂരിഭാഗം അംഗങ്ങളും ഒപ്പിട്ടിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വർധിപ്പിക്കുന്ന തുകയിൽ 3.35 രൂപ കർഷകർക്കും 25 പൈസ സംഘങ്ങൾക്കും നൽകും. ഇതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെതുടർന്നു പ്രഖ്യാപിക്കാൻ വൈകിയ വേനൽക്കാല ഇൻസെന്റീവും 11 മുതൽ നൽകിത്തുടങ്ങി. ഒരു ലിറ്റർ പാലിനു രണ്ടുരൂപയാണ് ഇൻസെന്റീവ്. മേഖലാ യൂണിയന്റെ ലാഭത്തിൽനിന്നാണു തുക നൽകുന്നത്. അടുത്തമാസത്തെ സാന്പത്തികസ്ഥിതി പരിഗണിച്ച് ഇൻസെന്റീവ് തുടരുന്നത് ആലോചിക്കും.
കാലിത്തീറ്റയ്ക്കുള്ള അസംസ്കൃതവസ്തുക്കളടക്കം ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്നതിനാൽ കേരളത്തിൽ ഉത്പാദനച്ചെലവ് കൂടുതലാണ്. ഒരു ലിറ്റർ പാലിന്റെ വിലയായ 56 രൂപയിൽ 50 രൂപയാണു മിൽമയ്ക്കു ലഭിക്കുക.
45 രൂപ കർഷകർക്കും ബാക്കി തുക ഏജന്റ് കമ്മീഷൻ, ട്രാൻസ്പോർട്ടിംഗ് ചാർജ് എന്നിങ്ങനെ ചെലവാകും. അഞ്ചുരൂപ മാർജിനിൽനിന്നാണ് ശന്പളവും ശീതികരണസംവിധാനങ്ങളുമടക്കം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.