ആഗോള റബർ ഉത്പാദകരെ രോമാഞ്ചം കൊള്ളിച്ച് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 യെൻ വരെ മുന്നേറി, അപ്രതീക്ഷിത കുതിപ്പിനിടയിൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടു മാറ്റുന്നതു സാങ്കേതിക തിരുത്തലിന് ഇടയാക്കാം.
അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കർഷകർ റബർ വെട്ട് പുനരാരംഭിച്ചു. ഇറക്കുമതി രാജ്യങ്ങളിൽ കുരുമുളക് സ്റ്റോക്ക് ചുരുങ്ങി, മധ്യപൂർവേഷ്യ വഴിയുള്ള കപ്പൽ ഗതാഗത തടസങ്ങൾ വാങ്ങലുകാരെ സമ്മർദത്തിലാക്കി. വെളിച്ചെണ്ണ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. ഉത്പാദകരുടെ ചെറുത്തുനിൽപ്പ് കൊപ്രയ്ക്ക് താങ്ങായി. കൊക്കോ ഉത്പാദനം നേരത്തേ കണക്കുകൂട്ടിയതിലും ഉയരുമെന്ന ഐവറി കോസ്റ്റിന്റെ വെളിപ്പെടുത്തൽ ചോക്ലേറ്റ് വ്യവസായികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, ഉത്പന്നവിലയിൽ ഇടിവ്.
റബറിനു മുന്നേറ്റം; കേരളം ടാപ്പിംഗിലേക്ക്
ഏഷ്യൻ റബർ അവധിവ്യാപാരരംഗം കരുത്ത് നിലനിർത്തുന്നു. ഒക്ടോബറിൽ ഉടലെടുത്ത് ബുൾ റാലിയിൽ ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 306 യെന്നിൽനിന്നും ഇതിനകം 430 യെൻ വരെ കയറി. ഇതിനിടയിൽ 340ലെയും 360ലെയും പ്രതിരോധങ്ങൾ വിപണി തകർത്താണു മികവിലേക്ക് ചുവടു വച്ചത്. 2011 രേഖപ്പെടുത്തിയ തലത്തിലേക്ക് ഉത്പന്നവില കയറി.
ജപ്പാൻ ഒസാക്കയിൽ റബറിനു കഴിഞ്ഞ വാരം സൂചിപ്പിച്ച കിലോ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 വരെ സഞ്ചരിച്ചു. വിപണി സാങ്കേതിമായി ഓവർ ബോട്ട് മേഖലയിൽ പ്രവേശിച്ചതോടെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു കണ്ട് ഊഹക്കച്ചവടക്കാർ ഉയർന്ന റേഞ്ചിൽ പുതിയ വില്പനയ്ക്കും അവസരം പ്രയോജനപ്പെടുത്തി. വാരാന്ത്യം 413ലെ സപ്പോർട്ട് നിലനിർത്തിയെങ്കിലും ഈ താങ്ങ് കൈമോശം വന്നാൽ 393ലേക്ക് തിരുത്തലിനു ശ്രമം നടത്താം. അതേസമയം, ജപ്പാനിൽ റബർ മുന്നോറിയാൽ 436 യെന്നിൽ പ്രതിരോധമുണ്ട്.
കനത്ത മഴയിൽ തായ്ലൻഡിലെ ഒട്ടുമിക്ക റബർ ഉത്പാദക മേഖലകളിലും ടാപ്പിംഗിന് അവസരം ലഭിക്കാതെ കർഷകർ വിട്ടുനിന്നു. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ വീണ്ടും തോട്ടങ്ങളിലേക്ക് തിരിയുമെന്നു മനസിലാക്കി ഇറക്കുമതിരാജ്യങ്ങൾ പുതിയ കരാറുകൾക്ക് തയാറായില്ല. ഇതിനിടയിൽ ബാങ്കോക്കിൽ റബർ കിലോ 288 രൂപയിൽനിന്നും വാരാന്ത്യം 280ലേക്ക് താഴ്ന്നു.
വരണ്ട കാലാവസ്ഥയ്ക്ക് അവധി നൽകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. നിക്കോബാർ ദ്വീപസമൂഹങ്ങളിൽ മഴമേഘങ്ങളെത്തിയത് കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ ആവശ്യമായ വളപ്രയോഗങ്ങൾക്ക് തിരക്കിട്ട നീക്കങ്ങൾ ഇതിനകംതന്നെ ആരംഭിച്ചു. അതേസമയം, വളങ്ങളുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്നത് ഉത്പാദകർക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില കിലോ 260 രൂപയിൽനിന്നും 265 വരെ ഉയർത്തിയെങ്കിലും ശനിയാഴ്ച വില 263 രൂപയിലാണ്. ഈ നിരക്കിലും വില്പനക്കാരില്ലെന്നാണു വ്യാപാരികളുടെ പക്ഷം. അഞ്ചാം ഗ്രേഡ് 255 രൂപയിൽ നിന്ന് 259 രൂപയായി. ഒട്ടുപാൽ 160 രൂപയിലും ലാറ്റക്സ് 155 രൂപയിലും സ്റ്റെഡിയാണ്.
കുരുമുളക് ലഭ്യതയിൽ കുറവ്
ആഗോള വിപണിയിൽ കുരുമുളക് ലഭ്യത പ്രതീക്ഷയിലും കുറഞ്ഞത് യൂറോപ്യൻ രാജ്യങ്ങളിലെ വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. വിയറ്റ്നാം മുളകിനെയാണ് ഈ വർഷം കൂടുതലായി ആശ്രയിച്ചത്. പശ്ചിമേഷ്യ വഴിയുള്ള കപ്പൽ ഗതാഗതത്തിലെ തടസങ്ങളും യുദ്ധാന്തരീക്ഷത്തിൽ ചരക്കുകൂലി ഇനത്തിൽ വരുത്തിയ മാറ്റങ്ങളും മൂലം രണ്ട് മാസമായി പല വൻകിട ബയർമാരും ഇറക്കുമതിയിൽനിന്നും അല്പം വിട്ടുനിൽക്കുകയാണ്.
പല ബഹുരാഷ്ട്ര കന്പനികളുടെയും കരുതൽ ശേഖരത്തിൽ കുരുമുളകിന്റെ അളവ് ചുരുങ്ങുന്നതായാണു രഹസ്യവിവരം. എന്നാൽ, ഇതു സംബന്ധിച്ച് സൂചനകളൊന്നും അവർ ഇനിയും പുറത്തു വിട്ടിട്ടില്ല. ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ സമയമാണെങ്കിലും ആഗോള ചരക്ക് ക്ഷാമം മുൻനിര ഇറക്കുമതി രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ചു.
വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കാര്യമായ വില്പനക്കാരില്ല. ജൂലൈയോടെ അവരുടെ നിരക്ക് ടണ്ണിന് 500 മുതൽ 1000 ഡോളർ വരെ കുതിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 72,800 രൂപ കയറിയ ശേഷം വാരാന്ത്യം 72,700ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളർ.
പ്രതിസന്ധിയൊഴിയാതെ നാളികേരോത്പന്ന വിപണി
നാളികേരോത്്പന്ന വിപണി പ്രതിസന്ധിയിൽ. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം കുറഞ്ഞതിനാൽ കൈവശമുള്ള എണ്ണ വിറ്റുമാറാൻ ഒരു വശത്ത് വൻകിട മില്ലുകൾ പരക്കം പായുന്നു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്ക് ഇറക്കുന്നതിൽ വൻകിട തോട്ടങ്ങൾ വരുത്തിയ നിയന്ത്രണം ഒരു പരിധി വരെ വിപണിക്ക് താങ്ങായി. കാങ്കയത്ത് കൊപ്ര 13,550 രൂപയായി താഴ്ന്നു. വെളിച്ചെണ്ണ ക്വിന്റലിന് 20,350 രൂപ. കൊച്ചിയിൽ എണ്ണ വില 25,500 രൂപയിൽ നിന്നും. 24,600 രൂപയായി. ഒറ്റ ആഴ്ചയിൽ 900 രൂപ ഇടിഞ്ഞു. അതേസമയം, കൊപ്ര 14,700ൽ പിടിച്ചുനിന്നു.
കൊക്കോവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര കൊക്കോവില കരുത്തു നേടുന്നതിനിടയിൽ മുൻനിര ഉത്പാദക രാജ്യമായ ഐവറി കോസ്റ്റിൽനിന്നും നടപ്പ് സീസണിലെ ഉത്പാദനം സംബന്ധിച്ച് പുതിയ വിവരം പുറത്ത് വന്നത് വിപണിയെ ഞെട്ടിച്ചു.
ന്യൂയോർക്കിൽ കൊക്കോ ടണ്ണിന് 4433 ഡോളറിൽനിന്നും 4795 വരെ ഉയർന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലാണ് ഉത്പന്നവില കുതിച്ചുകയറാൻ ഇടയാക്കിയത്. എന്നാൽ, നടപ്പ് സീസണിലെ വിളവ് സംബന്ധിച്ച ഐവറി കോസ്റ്റിൽനിന്നുള്ള വിവരം പുറത്തുവന്നതോടെ കൊക്കോ വില വാരാന്ത്യം 4058 ഡോളറിലേക്ക് ഇടിഞ്ഞു.