മുംബൈ: പശ്ചിമേഷ്യൻ യുദ്ധഭീതിയെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. വിപണി വ്യാപാരം ആരംഭിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ നിക്ഷേപകരുടെ 13 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതാണ് വിപണിയെ പെട്ടെന്ന് തളർത്തിയത്. ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വലിയ തോതിൽ ഇടിഞ്ഞു. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.
ഇറാന്റെ യുദ്ധസമാനമായ സാഹചര്യവും എണ്ണവിലയിലെ 45 മാസത്തെ ഏറ്റവും ഉയർന്ന നിരക്കും നിക്ഷേപകരിൽ പരിഭ്രാന്തി പടർത്തി. ഇതോടെ വൻതോതിലുള്ള ഓഹരി വിറ്റഴിക്കൽ ആണ് വിപണിയിൽ ദൃശ്യമായത്. ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.