സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷകരെ ഞെട്ടിച്ച് ഉത്പന്ന വിലയിൽ വൻ തകർച്ച. എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് ഇക്കുറി കാലവർഷം ദുർബലമാകാൻ സാധ്യത, ഉയർന്ന പകൽ താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലത്തോട്ടങ്ങൾ ഇതിനകംതന്നെ ക്ലേശിക്കുന്നു, അടുത്ത സീസണിലെ ഏലം ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം കർഷകർ. ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കുരുമുളക് വില ഉയർത്തി ശേഖരിച്ചു. പ്രതികൂല കാലാവസ്ഥയിൽ തായ്ലൻഡിൽ റബർ ഉത്പാദനം ചുരുങ്ങിയത് അവരുടെ കയറ്റുമതിക്കു കാലതാമസം സൃഷ്ടിക്കാൻ സാധ്യത, വാങ്ങലുകാർ നിരക്ക് ഉയർത്തി.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷക കുടുംബങ്ങളെ കണ്ണീരിലാക്കും വിധം ഉത്പന്ന വില നിത്യേന ഇടിയുന്നു. പ്രതിസന്ധിക്കിടയിൽ പല ആവർത്തി കൊപ്ര തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങിയത് കണക്കുകൂട്ടലുകൾ തകിടംമറിച്ചു. മാസാരംഭ ഡിമാൻഡ് പ്രതീക്ഷിച്ച് കരുത്തിവച്ച വെളിച്ചെണ്ണ വിറ്റുമാറാൻ മില്ലുകാർ പരക്കംപാഞ്ഞു. സാധാരണ കാലവർഷം അടുക്കുന്ന അവസരങ്ങളിൽ തേങ്ങവെട്ട് സ്തംഭിക്കുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാറുണ്ട്. എന്നാൽ, ഇക്കുറി ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റിക്കാർഡ് വിലയിൽ നിന്നും വെളിച്ചെണ്ണ വില ഇതിനകം 30 ശതമാനത്തിൽ അധികം ഇടിഞ്ഞു. 2025 മധ്യം ലിറ്ററിനു 393 രൂപ വരെ ഉയർന്ന എണ്ണ വില നിലവിൽ 235ലേക്ക് താഴ്ന്നു. കൊപ്ര വില കിലോ 259 രൂപയിൽ നിന്ന് 138 രൂപയായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നാളികേര ഉത്പാദനം ഉയർന്നതിനൊപ്പം വിപണിയിൽ ചരക്ക് വരവ് ശക്തിയാർജിച്ചതും തിരിച്ചടിയായി. 2024ലെ വരൾച്ചയുടെ ഫലമായി കഴിഞ്ഞ വർഷം നാളികേര ഉത്പാദനം കുറഞ്ഞതാണ് അന്ന് റിക്കാർഡ് വിലക്കയറ്റത്തിന് അവസരമൊരുക്കിയത്.
ഇതിനിടയിൽ കയറ്റുമതി വിപണിയിൽ സമീപ മാസങ്ങളിൽ ഡിമാൻഡ് ദുർബലമായതും പ്രതിസന്ധി രൂക്ഷമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നേരിട്ട തടസങ്ങൾ വിദേശ വാങ്ങലുകാരെ പിന്നാക്കം വലിച്ച് ആഭ്യന്തര വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി.
വർഷാരംഭം രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിനു 4164 ഡോളർ വരെ കയറി, ലോക വിപണിയിൽ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കും ഇതായിരുന്നു. ഭക്ഷ്യസംസ്കരണ, സൗന്ദര്യവർധക വ്യവസായങ്ങളിൽനിന്നുള്ള സ്ഥിരമായ ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് താങ്ങു പകരുന്നുണ്ട്. കൊച്ചിയിൽ എണ്ണ വില 24,500 രൂപയിൽനിന്നും വാരാന്ത്യം 23,600ലേക്ക് ഇടിഞ്ഞു. കൊപ്ര 14,600 രൂപയിൽനിന്നും 13,800 രൂപയായി. തമിഴ്നാട്ടിൽ കൊപ്രയ്ക്കു വൻകിട മില്ലുകാരിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ നിരക്ക് ക്വിന്റലിന് 13,600 രൂപയിൽ നിന്ന് 12,350 രൂപയായി.
ഏലത്തിനു ഭീഷണിയായി കാലാവസ്ഥ
കാലവർഷം കേരളത്തിന്റെ പാടിവാതുക്കൽ എത്തി ഒളിഞ്ഞുനോട്ടം നടത്തിയത് രാത്രി മഴയ്ക്ക് അവസരം ഒരുക്കിയെങ്കിലും പകൽ അനുഭവപ്പെടുന്ന ഉയർന്ന താപനില ഏലത്തോട്ടങ്ങളെ പ്രതിസന്ധിലാക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതിനെ പ്രതിരോധിക്കാൻ ശരങ്ങൾക്കാകുന്നില്ലെന്നാണ് ഹൈറേഞ്ചിലെ കർഷകരുടെ വിലയിരുത്തൽ. ഈ നില ഒരാഴ്ച കൂടി തുടർന്നാൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങാം. അതേസമയം, പിന്നിട്ട സീസണിൽ ബംപർ വിളവിനിടയിൽ ഉയർന്ന വില ഉറപ്പുവരുത്താനായത് കർഷകരുടെ വരുമാനം ഉയർത്തി. എന്നാൽ, വളം, കീടനാശിനി വില വർധന മൂലം പലരും വാങ്ങൽ കുറച്ചത് ഉത്പാദനത്തിൽ പ്രതിഫലിക്കും.
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ നിന്നും ഇന്ത്യൻ ഏലത്തിന് ഡിമാൻഡ് തുടരുന്നു. ഗ്വാട്ടിമാലയിൽ ഉത്പാദനം അമ്പത് ശതമാനം കുറഞ്ഞത് നമ്മുടെ ചരക്കിന് ആവശ്യം വർധിപ്പിച്ചു. ഓഗസ്റ്റിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും വ്യവസായികളും ചരക്ക് സംഭരിക്കുന്നുണ്ട്. ഇതിനിടയിൽ ജൂൺ-ജൂലൈയിൽ ഉത്പാദനത്തിൽ കുറവ് സംഭവിച്ചാൽ നിരക്ക് ഉയർത്തി ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിക്കും. അതേസമയം, വരവ് ഉയർന്നാൽ താത്കാലികമായി ശരാശരി ഇനങ്ങൾക്കു കിലോ രണ്ടായിരം രൂപയിൽ താങ്ങ് പ്രതീക്ഷിക്കാം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2660 വരെ ഉയർന്നു.
കുരുമുളക് വരവ് കുറവ്
അന്തർസംസ്ഥാന വ്യാപാരികൾക്ക് കുരുമുളകിനായി വീണ്ടും കർഷകരുടെ പുറകെ. അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് വില്പനയ്ക്ക് എത്താത്തത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. വൻകിട കർഷകരും തോട്ടങ്ങളും ഉത്സവവേളയിലെ ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിക്കുന്നത് ഉത്തരേന്ത്യൻ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7750 ഡോളർ.
റബറിൽ പ്രതീക്ഷ
തായ്ലൻഡിൽ മഴ വീണ്ടും വില്ലനായതോടെ റബർ ടാപ്പിംഗിൽ നിന്നു വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ തോട്ടങ്ങളിൽ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ടയർ മേഖല. ഇതിനിടയിൽ ഷീറ്റ് ലഭ്യത കുറഞ്ഞത് വ്യവസായികളെയും അവിടത്തെ കയറ്റുമതിക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ബാങ്കോക്കിൽ റബർ വില കിലോ 279 രൂപയിൽനിന്നും 282 രൂപയിലേക്ക് കയറി. രാജ്യാന്തര വില 300 ഡോളറിലേക്ക് മുന്നേറിയത് യൂറോപ്യൻ വ്യവസായികളെ പുതിയ വാങ്ങലുകളിൽ നിന്നും പിൻതിരിപ്പിച്ചു. ഏതാണ്ട് ഈ അവസരത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് കൃത്രിമ റബർ വിലയും കുറയാൻ ഇടയാക്കി.
ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 406 യെന്നിൽ നീങ്ങിയ ഘട്ടത്തിൽ വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. വാങ്ങൽ താത്പര്യം ഉയർന്നതോടെ നിരക്ക് 424 യെൻ വരെ കയറി. ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബറിന് 400 യെന്നിൽ ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. റബർ ഉത്പാദനം ഉയരുന്നത് സംബന്ധിച്ച് തായ് മാർക്കറ്റിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരും വരെ മികവ് നിലനിർത്താം.
സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ്. മഴയ്ക്കിടയിലും വെട്ടുമായി മുന്നേറാനുള്ള നീക്കങ്ങൾക്കിടയിൽ അവർക്ക് ആത്മവിശ്വാസം നൽകുന്നത് റബറിന്റെ ഉയർന്ന വില ഒന്ന് മാത്രമാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ വില 24,500 രൂപയിൽനിന്നും 26,200ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 24,500 രൂപയിൽ നിന്ന് 25,600 രൂപയായി.