ദുബായി: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചതും, പ്രധാന വ്യാപാര കേന്ദ്രമായ ദുബായിൽ നിന്ന് സ്വർണം പുറത്തെത്തിക്കുന്നതിന് തടസങ്ങൾ നേരിടുന്നതും കാരണം ദുബായ് വിപണിയിൽ സ്വർണത്തിന് വൻ വിലക്കിഴിവ്.
കൃത്യസമയത്ത് ഉത്പന്നം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാലും അമിതമായ ഷിപ്പിംഗ്-ഇൻഷ്വറൻസ് ചെലവുകൾ നൽകാൻ തയാറല്ലാത്തതിനാലും പല പ്രമുഖ വാങ്ങലുകാരും പുതിയ ഓർഡറുകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇതിന്റെ ഫലമായി, സ്വർണം ദീർഘകാലം സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ വ്യാപാരികൾ തയാറാകുകയാണ്. ഇതിനാലാണ് ലണ്ടനിലെ ആഗോള മാനദണ്ഡ വിലയേക്കാൾ ഒൗണ്സിന് (28.35 ഗ്രാം) 30 ഡോളർ വരെ കിഴിവിൽ ഇപ്പോൾ വ്യാപാരികൾ സ്വർണം വില്ക്കാൻ തയാറാകുന്നത്.
ഈ ആഴ്ച പകുതിയോടെ ദുബായിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് സ്വർണം കയറ്റി അയയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്നലെയും നിരവധി സ്വർണ കയറ്റുമതികൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യയിലുടനീളമുള്ള വാങ്ങലുകാർക്കായി സ്വർണം ശുദ്ധീകരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പ്രത്യേകിച്ച് ദുബായ് ഒരു പ്രധാന കേന്ദ്രമാണ്. സ്വിറ്റ്സർലൻഡ്, യുകെ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്വർണ കയറ്റുമതിയുടെ പ്രധാന പാത കൂടിയാണിത്. ഇറാന്റെ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പരിഹാര സൂചനകളൊന്നുമില്ലാതെ ഏഴാം ദിവസത്തിലേക്ക് കടന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
സാധാരണയായി യാത്രാവിമാനങ്ങളുടെ കാർഗോ വിഭാഗത്തിലാണ് സ്വർണം കൊണ്ടുപോകുന്നത്. യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കടുത്ത നിയന്ത്രണമുണ്ടായിട്ടും, സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് റോഡ് മാർഗം എത്തിക്കാൻ വ്യാപാരികളും ലോജിസ്റ്റിക്സ് കന്പനികളും തയാറാകുന്നില്ല. അതിർത്തികൾ കടന്നുള്ള യാത്രയിലുണ്ടാകുന്ന സുരക്ഷാ ഭീഷണികളും സങ്കീർണതകളുമാണ് ഇതിന് കാരണം.
ഏഷ്യൻ വിപണികളിലേക്കുള്ള സ്വർണത്തിന്റെ ഒഴുക്കിനെ ഇത് കാര്യമായി ബാധിക്കുന്നു. പല കാർഗോ ഷിപ്പ്മെന്റുകളും വൈകുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നതിനാൽ ഇന്ത്യയിൽ സ്വർണത്തിന്റെ ലഭ്യതയിൽ താത്കാലികമായി കുറവ് അനുഭവപ്പെടുന്നുണ്ട് എന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഓഗ്മണ്ട് എന്റർപ്രൈസസ് ലിമിറ്റഡിലെ റിസർച്ച് ഹെഡ് രനിഷ ചൈനാനി പറഞ്ഞത്.
ദുബായിൽ നിന്നുള്ള സ്വർണത്തിന്റെ പ്രധാന ഉപയോക്താക്കളാണ് ഇന്ത്യ. ഇന്ത്യയിലെ വാങ്ങലുകാർക്ക് നിലവിൽ കാത്തിരിക്കാൻ സാധിക്കുമെന്ന് മെറ്റൽസ് ഫോക്കസിലെ സൗത്ത് ഏഷ്യ പ്രിൻസിപ്പൽ കണ്സൾട്ടന്റായ ചിരാഗ് ഷെത്ത് പറഞ്ഞു.
നിലവിൽ വിപണിയിൽ സ്വർണത്തിന് താരതമ്യേന ആവശ്യം കുറവാണ്. ജനുവരിയിൽ വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്തതിനാൽ നിലവിൽ ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. അദ്ദേഹം പറഞ്ഞു.
“ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. എന്നാൽ, ഈ പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്വർണ വിലക്കിഴിവ് കുറഞ്ഞു
ഈ വർഷം ഇതുവരെ സ്പോട്ട് ഗോൾഡ് വില ഏകദേശം അഞ്ചിലൊന്ന് നേട്ടമുണ്ടാക്കി. ഒൗണ്സിന് 5,000 ഡോളറിന് മുകളിൽ ഉയർന്നു. ഈ ആഴ്ച ഡോളർ കരുത്താർജിച്ചതോടെ സ്വർണവിലയിൽ ചാഞ്ചാട്ടവും സമ്മർദവും പ്രകടമാണ്.
ഖനികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഭാഗികമായി ശുദ്ധീകരിച്ച സ്വർണക്കട്ടകൾ ശേഖരിക്കുന്നതിൽ റിഫൈനറികൾ വെല്ലുവിളികൾ നേരിടുന്നതായും സൂചനകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രെഷ്യസ് മെറ്റൽ റിഫൈനറിയായ MMTC-PAMPന് ആവശ്യമായ ഗോൾഡ് ഡോറെയുടെ (ശുദ്ധീകരിക്കാത്ത സ്വർണം) ഏകദേശം 10% മധ്യപൂർവേഷ്യയിലെ ഒരു ഖനിയിൽനിന്നാണ് ലഭിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വിതരണം തടസപ്പെട്ടതായി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സമിത് ഗുഹ പറഞ്ഞു.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പുതിയ കരാറുകൾക്കായി, യുദ്ധം തുടങ്ങിയതിനുശേഷം ലോജിസ്റ്റിക്സ് ചെലവുകൾ 60 % മുതൽ 70 % വരെ വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.