ഇപ്പോഴത്തെ ഭാരവാഹികളുടെ മുന്നിൽ ധൈര്യത്തോടെ വരാൻ ഏറ്റവും നല്ല വേഷം പർദ തന്നെയാണ്; പരിഹസിച്ച് സാന്ദ്ര തോമസ്
Saturday, July 26, 2025 2:22 PM IST
പത്രിക നൽകാൻ പർദ അണിഞ്ഞ് വന്നത് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിട്ടാണെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകൾക്ക് ധൈര്യത്തോടെ വരണമെങ്കിൽ പർദ ധരിക്കേണ്ടി വരുമെന്നും ഇപ്പോഴത്തെ ഭരണാധികാരികൾ ഇരിക്കുന്ന അസോസിയേഷനിൽ പർദ ധരിക്കാതെ ചെല്ലാൻ ധൈര്യമില്ലെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഇപ്പോഴത്തെ ഭാരവാഹികൾ ഇരിക്കുന്ന ഈ അസോസിയേഷനിൽ വരാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം പർദയാണെന്ന് എന്റെ മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു വേഷത്തിൽ ഇവിടെ വന്നത്.
ഇതെന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഞാൻ വളരെ ഗൗരവതരമായ ഒരു കുറ്റം ആരോപിച്ച്, പോലീസ് കുറ്റപത്രം നൽകി കോടതിയിൽ ഇരിക്കുന്ന കേസിലെ നാല് പ്രതികൾ ഇവിടെ ഭരണാധികാരികൾ ആയി തുടരുകയാണ്.
മാത്രമല്ല അടുത്ത ടേമിലേക്ക് ഇവർ തന്നെ സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി മത്സരിക്കുകയുമാണ്. അതിലുള്ള എന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഞാൻ ഈ വസ്ത്രം ധരിച്ചിരിക്കുന്നത്. കൂടാതെ ഈ ഭാരവാഹികൾ ഇരിക്കുന്ന അസോസിയേഷനിലേക്ക് വരാൻ ഈ വസ്ത്രമാണ് അനുയോജ്യം എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇവിടം സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടമല്ല. എന്റെ കൂടെ തന്നെ ഇപ്പോൾ മറ്റൊരു സ്ത്രീ നിർമാതാവ് ഉണ്ട്. സ്ത്രീ നിർമാതാക്കൾക്ക് എന്നല്ല, സ്ത്രീകൾക്ക് വരാൻ പറ്റുന്ന ഒരിടം അല്ല പ്രൊഡ്യൂസഴ്സ് അസോസിയേഷൻ.
പതിറ്റാണ്ടുകളായി പത്തുപതിനഞ്ചുപേരുടെ കുത്തകയാക്കി വച്ചിരിക്കുന്ന ഒരു അസ്സോസിയേഷനാണ് ഇത്. ഇവിടെ മാറ്റങ്ങൾ വരണം.
ഏത് സ്ഥലങ്ങൾ ആയാലും കുറച്ചുപേര് കൈയടക്കി വച്ചിരുന്നാൽ അവിടം മുരടിക്കും. ആ ഒരവസ്ഥയാണ് ഇന്നുള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് എല്ലാ സംഘടനകളിൽ നിന്നും താഴെയാണ്. ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചത് ഇപ്പോൾ ഇരിക്കുന്ന ഭരണാധികാരികൾ ആണ്. ഇവിടെ മാറ്റങ്ങൾ സംഭവിച്ചാലേ ഇൻഡസ്ട്രിക്ക് മുഴുവൻ മാറ്റമുണ്ടാകൂ.
ഞാൻ ഇലക്ഷന് നിൽക്കാൻ തയാറെടുത്തപ്പോൾ അസോസിയേഷനിലുള്ള ഒരുപാടുപേരുമായി സംസാരിച്ചു. ഒരു ഭരണ വിരുദ്ധ വികാരം ഇവിടെ ശക്തമായി ഉണ്ട് എന്നാണ് അതിൽ നിന്ന് മനസിലായത്.
ഒരു പാനൽ ആയി തന്നെയായിരിക്കും മത്സരിക്കുന്നത്. ഇവിടൊരു മാറ്റം വരേണ്ടത് അനിവാര്യമാണെന്ന് നിർമാതാക്കളുടെ സംഘടനയിലുള്ള എല്ലവർക്കും ബോധ്യമുള്ള കാര്യമാണ്. പാനലിൽ ആരൊക്കെ ഉണ്ടെന്ന് പതിയെ പറയാം.
എന്റെ പേര് നിർദേശിച്ചിരിക്കുന്നത് എന്റെ പിതാവ് തന്നെയാണ്. അദ്ദേഹം ഒരു പ്രൊഡ്യൂസർ തന്നെയാണ്, രണ്ടാമത് നിർദേശിച്ചിരിക്കുന്നത് ഷീലച്ചേച്ചി ആണ്. ഇപ്പോഴത്തെ ഭരണാധികാരികൾ ഇരിക്കുന്ന അസോസിയേഷനിലേക്ക് വരാനാണ് ഞാൻ ഈ വസ്ത്രം തെരഞ്ഞെടുത്തത്. അവർ ഇനി തുടരില്ല എന്നുഞാൻ ഉറച്ചു വിശ്വസിക്കുന്നു, മാറ്റം ഉണ്ടാകും. നട്ടെല്ലുള്ളവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള അംഗങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നു.
ഇതിനെ ഒരു മതത്തിന്റെ ഭാഗമായി ചിത്രീകരിക്കേണ്ട കാര്യമില്ല. ഇതുപോലെയുള്ള ഇടങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്ക് ധരിക്കാൻ ഏറ്റവും അനുയോജ്യമായത് ഈ വേഷമാണ്. ഷീല ചേച്ചി എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നിൽക്കുന്നുണ്ട്, മറ്റു സ്ത്രീകളും പുരുഷന്മാരും വേറെ സ്ഥാനത്തേക്ക് ഉണ്ട്. പുറത്തേക്ക് വന്നു സംസാരിക്കാൻ പലർക്കും ഭയമാണ്.
എനിക്ക് പ്രശ്നം ഉണ്ടാകുമ്പോൾ എക്സിക്യൂട്ടീവിൽ ഒരു വനിത ഉണ്ടായിരുന്നു. അവർ എന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചിരുന്നു. അവർ എന്നോട് പറഞ്ഞത് എന്റെ നിസഹായാവസ്ഥ മനസിലാക്കണം എന്നാണ്. അവർ പാരമ്പര്യമായി ഈ അസോസിയേഷനിൽ ഉള്ള ആളാണ്. എനിക്ക് അവരുടെ അവസ്ഥ മനസിലായി. ഇത്രയും സീനിയർ ആയ ആളുകളുടെ മുന്നിൽ പ്രതികരിക്കാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷേ വ്യക്തിപരമായി അവർ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.
പുരുഷന്മാർക്ക് ധൈര്യം ഇല്ലാത്ത ഒരിടത്ത് സ്ത്രീകൾക്ക് ധൈര്യം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റല്ലേ. എനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞപ്പോൾ അവർ ചെയ്തത് എന്നെ പുറത്താക്കുകയാണ്.
അത് തെറ്റായ തീരുമാനം ആണെന്ന് പറഞ്ഞ് കോടതി അത് സ്റ്റേ ചെയ്തിട്ടുണ്ട്, ആ കേസ് നടക്കുകയാണ്. ആര് എന്ത് ചോദ്യം ഉന്നയിച്ചാലും അവരെ പുറത്താക്കുക എന്ന രീതിയാണ് ഇവിടെ ഉള്ളത്.
ഷീല ചേച്ചി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു, അതിനു അവർക്ക് ഉടനെ ഷോക്കോസ് നോട്ടീസ് ആണ് നൽകിയത്, അതിനു അവർക്ക് വരുന്ന ചെലവ് 35000 രൂപയാണ്, ഓരോ നിർമാതാവിനും അത് സാധ്യമല്ല. അതുകൊണ്ടാണ് പലരും പരാതിയുമായി മുന്നോട്ട് പോകാത്തത്.
നമുക്കുണ്ടാകുന്ന മോശം അനുഭവം അസോസിയേഷനിൽ പറയുമ്പോൾ അവർ പരിഹാസത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. ലിസ്റ്റിൻ ഞാൻ പറയുന്നതിനെ കളിയാക്കി പൊതു മാധ്യമങ്ങളിൽ പറയാൻ പോലും പറ്റാത്ത രീതിയിലാണ് പ്രതികരിച്ചത്.
ഞാൻ ഇലക്ഷന് നിൽക്കുന്നു എന്നറിഞ്ഞ് എനിക്കെതിരെ പല ഭാഗത്തുനിന്ന് മാനനഷ്ട കേസ് വരുന്നുണ്ട്. എന്നും ഈ കസേര കെട്ടിപിടിച്ചുകൊണ്ടിരിക്കുക എന്നത് ശരിയായ കാര്യമല്ല. അവർ മാറിക്കൊടുക്കാൻ തയാറാകണം.
ആളുകൾ മാറി വന്നെങ്കിൽ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളു. ഈ തവണ ഞാൻ പ്രസിഡന്റ് ആയി ജയിക്കുകയാണെങ്കിൽ അടുത്ത തവണ ഞാൻ ഇരിക്കില്ല. പുതിയ ആളുകൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.
അതിനു സമ്മതിക്കാതെ ഹേമ കമ്മറ്റിയിൽ പറയുന്ന പവർ ഗ്രൂപ്പിനെ പോലെ ഒരു പത്തുപതിനഞ്ചു പേര് അടക്കി വാഴുന്ന ഒരു അസോസിയേഷൻ ആണിത്. എല്ലാ വർഷവും പാനൽ ഉണ്ടാകാറുണ്ട്. ആ പാനലിനു ആണ് ആൾക്കാർ വോട്ട് ചെയ്യുന്നത്, വേറെ ആരും ഇവർക്ക് എതിരെ നിൽക്കുന്നില്ല. നിലവിലുള്ള ആളുകൾ തന്നെയാണ് ഇത്തവണയും പത്രിക കൊടുത്തിരിക്കുന്നത്. ഇവർക്കെതിരെ മത്സരിക്കാൻ പോലും ആരും മുന്നോട്ട് വരുന്നില്ല.
ഓഗസ്റ്റ് രണ്ടാം തീയതിയാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ഡേറ്റ്, നാലാം തീയതി അന്തിമ പട്ടിക പുറത്തുവിടും. എനിക്കെതിരെ ഇനിയും അവർ ഒളിയമ്പുകൾ അയയ്ക്കും എന്ന് എനിക്കറിയാം. ഈ നോമിനേഷൻ തള്ളാനുള്ള എല്ലാ ആസൂത്രണങ്ങളും അവർ നടത്തും എന്നും അറിയാം. എന്നാലും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.’’സാന്ദ്ര തോമസ് പറയുന്നു.