ഏഴംകുളം ജംഗ്ഷനു സമീപം തകർന്നുകിടക്കുന്ന കനാൽ റോഡ്.
ഏഴംകുളം: കെഐപി കനാലുകളുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ഏഴംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കനാൽ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിന് പ്രതീക്ഷയേറി.
അടൂർ നിയോജക മണ്ഡലത്തിലെ കനാലുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.വി. ശാന്തകുമാർ എംഎൽഎ.നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം അറിയിച്ചത്.
ഏഴംകുളത്തെ കനാൽ റോഡുകളുടെ ശോചനീയാവസ്ഥ വർഷങ്ങളായി തുടരുകയാണ്. ഏഴംകുളം ജംഗ്ഷനോടു ചേർന്നുള്ള ഭൂരിഭാഗം കനാൽ റോഡുകളും ടാർ ചെയ്യാതെ തകർന്നുകിടക്കുകയാണ്. നിരവധി കനാൽ പാലങ്ങളും അപകടാവസ്ഥയിലാണ്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് 10 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയത്. നവീകരണം യാഥാർഥ്യമായാൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഏഴംകുളം.
കെപി റോഡിന് സമാന്തരമായി ഏഴംകുളം ജംഗ്ഷന്റെ ഇരുവശങ്ങളിലൂടെയും കനാൽ റോഡുകൾ കടന്നുപോകുന്നുണ്ട്. ഈ റോഡുകളും പാലങ്ങളും പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്. കെപി റോഡിൽ ഗതാഗതക്കുരുക്കോ അപകടങ്ങളോ ഉണ്ടായാൽ ബദൽപാതയായി കനാൽ റോഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഇവയുടെ നവീകരണം പ്രദേശത്തിന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.