നെൽകൃഷിക്കു വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അന
സ്വന്തം ലേഖിക
തൃശൂർ: ജില്ലയിലെ പടിഞ്ഞാറ്-വടക്ക് മേഖലയിൽ നെൽകൃഷിക്കു വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.
അടാട്ട്, തോളൂർ, പാവറട്ടി, മുല്ലശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തിലെ കതിർ വന്നുകൊണ്ടിരിക്കുന്ന നെൽകൃഷിയാണ് വെള്ളംകിട്ടാതെ ഉണങ്ങിയത്. ചിമ്മിനി ഡാമിൽനിന്ന് വെള്ളം വിട്ടെങ്കിലും ഈ പ്രദേശങ്ങളിൽ 15 ദിവസത്തോളമായി വെള്ളം എത്തിയിട്ടില്ല. 6000 ഏക്കർ നെൽകൃഷിയാണ് ഉണക്കുഭീഷണി നേരിടുന്നത്.
ഇതിനെതിരേയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര എന്നിവരുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു. കോൾ കർഷകസംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, കോൾ ഉപദേശകസമിതി അംഗം അഡ്വ.വി. സുരേഷ് കുമാർ, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസീസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, പി.കെ. രാജൻ, കെ.കെ. ബാബു, പി.ആർ. വർഗീസ്, എ.കെ. അർജുനൻ സുനിൽ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
ഉപരോധം കുത്തിയിരിപ്പുസമരത്തിലേക്കുമാറിയതോടെ വൈകീട്ട് നാലിന് ജില്ലാ കളക്ടർ കോൾ കർഷകപ്രതിനിധികളുടെയും ഇറിഗേഷൻ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. വെള്ളം എത്താത്ത കൃഷിയിടങ്ങളിലേക്ക് അടിയന്തരമായി വെള്ളം എത്തിക്കണമെന്നു കളക്ടർ ഉത്തരവിറക്കി. ദുരന്തനിവാരണപദ്ധതിപ്രകാരം നടപടിയെടുക്കാൻ സബ് കളക്ടർ അഖിൽ വി. മേനോനെ ചുമതലപ്പെടുത്തി. ഇറിഗേഷൻ ഇഇ സിനി, പീച്ചി ഇറിഗേഷൻ എഇ അരുണ്‍ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിലേക്കു വെള്ളമെടുക്കുന്നതു തടയാൻ പോലീസിന്റെ സഹായം തേടാമെന്നും പാടശേഖരത്തോടുചേർന്നുള്ള അനധികൃതകന്പനികളുടെ പ്രവർത്തനം തടയുമെന്നും അധികൃതർ അറിയിച്ചു. പരമാവധി വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കും. ഇതിനായി പാടങ്ങൾ നേരിൽകണ്ടു വിലയിരുത്തും. ചണ്ടി മാറ്റാനുള്ള ടെൻഡർ നൽകിയെന്നും അറിയിച്ചു.
ചിമ്മിനി ഡാമിൽനിന്നു വെള്ളം തുറന്നുവിട്ടിട്ടും ആവശ്യത്തിനുള്ള വെള്ളം പാടശേഖരങ്ങളിലേക്ക് എത്താത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കനാലുകളിൽ കരുവാലിച്ചണ്ടിയും കുളവാഴച്ചണ്ടിയും അടിഞ്ഞുകൂടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലാണ്. ഇതു നീക്കംചെയ്യാനുള്ള പ്രവൃത്തികൾക്കു ധനസഹായവും മറ്റും ദുരന്തനിവാരണ ഫണ്ടിൽനിന്നും ലഭ്യമാക്കാമെന്ന് സബ് കളക്ടർ അഖിൽ വി. മേനോൻ അറിയിച്ചു.