കനത്ത മഴയിൽ നിലന്പൂർ ഗുഡ് ഹോപ് സ്കൂളിന്റെ മതിൽ തകർന്ന നിലയിൽ.
മലപ്പുറം: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. സുരക്ഷ മുൻനിർത്തി 13 കുടുംബങ്ങളെ വിവിധ ക്യാന്പുകളിലേക്ക് മാറ്റി.
മഞ്ചേരി വില്ലേജിൽ വലിയട്ടിപറന്പ് അങ്കണവാടിയിലും എടവണ്ണ ചെറുമണ്ണ് അങ്കണവാടിയിലും പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസയിലും നെടിയിരുപ്പ് ജിഡബ്ല്യുപിഎസ് സ്കൂളിലും ആണ് ക്യാന്പുകൾ ആരംഭിച്ചത്. 24 പുരുഷൻമാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്നവരുമുൾപ്പെടെ 70 പേരെയാണ് ക്യാന്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതർ ക്യാന്പുകളിലേക്ക് മാറാൻ ആവശ്യപ്പെടുന്പോൾ ഉടൻ ക്യാന്പുകളിലേക്ക് മാറേണ്ടതാണ്.
പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മീൻ പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. ക്യാന്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
ആശങ്കയില്‍
മലയോരം
കരുവാരകുണ്ട്: മലയോര മേഖലയില്‍ മഴ കനത്തോടെ ആശങ്ക. ഇടമുറിയാത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം മലയോര ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.മണ്ണും ചെളിയും ഒലിപ്പുഴയില്‍ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനാല്‍ പുഴയോരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണല്‍വാരലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഒലിപ്പുഴയില്‍ മണല്തിട്ടകളുണ്ടായത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Nattuvishesham DistrictNews DeepikaNews relief camps