മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടിയില്‍ കര്ഷകന് ദേവദാസിന്റെ കൃഷിയിടത്തില്‍ ചെണ്ടുമല്ലി പൂത്തപ്പോൾ.
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാളിയാര്‍ റോഡരികിലെ അഞ്ചല്‍പ്പെട്ടി ജംഗ്ഷനിൽ ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചാലിച്ചെഴുതിയ ഒരു പൂക്കാലമാണ്. നെഞ്ചുപൊള്ളുന്ന സാമ്പത്തിക നഷ്ടത്തിന്റെ കഥകൂടി ഇതിനു പിന്നിലുണ്ടെന്നതാണ് മറ്റൊരു വസ്തുത. ദേവദാസ് കടയ്ക്കോട്ട് എന്ന കര്‍ഷകന്റെ വിയര്‍പ്പും സമര്‍പ്പണവുമാണ് വഴിയാത്രക്കാരുടെ മനംകവരുന്നത്.
ഓണവിപണി ലക്ഷ്യമിട്ട് 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ദേവദാസ് ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനത്തില്‍പ്പെട്ട 450 ചെണ്ടുമല്ലിത്തൈകള്‍ നട്ടത്. കൃഷിവകുപ്പിന്റെ അനാസ്ഥ മൂലം തൈകള്‍ ലഭിക്കാന്‍ വൈകി. അതിനാൽ പൂക്കള്‍ വിരിഞ്ഞത് ഓണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമായി. ഓണക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മികച്ച വിപണിയും വരുമാനവും ഇതോടെ നഷ്ടം. നഷ്ടം മുന്നില്‍ക്കണ്ടിട്ടും തളരാത്ത പരീക്ഷണങ്ങളിലൂടെയായിരുന്നു ദേവദാസിന്റെ അതിജീവനം. പൂന്തോട്ടത്തിന് കാവലായി പയറുവള്ളികള്‍ പടര്‍ത്തി ജൈവവേലിയൊരുക്കിയ ദേവദാസ് പൂക്കള്‍ക്കിടയില്‍ മുളകും വെണ്ടയും നട്ട് ഇടവിളകളിലൂടെ നഷ്ടം നികത്താനുള്ള പോരാട്ടത്തിലാണ്.
ചെണ്ടുമല്ലി പൂത്തുലഞ്ഞു നില്ക്കുന്ന മനോഹരദൃശ്യം കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി നിരവധി പേരാണ് ദിവസവും എത്തുന്നത്. പൂക്കള്‍ പറിക്കരുത് എന്ന ഒരൊറ്റ സ്നേഹ നിബന്ധനയോടെ വരുന്നവരെയെല്ലാം ദേവദാസ് പൂങ്കാവനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പുരസ്കാരങ്ങള്‍ ദേവദാസിനെ തേടിയെത്തിയിട്ടുണ്ട്. പൂന്തോട്ടത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും.
Tags : NattuVishesham DistrictNews