ചുങ്കക്കുന്ന് സ്വദേശി മലമേൽ പുത്തൻപുരയിൽ സോണി തന്റെ പൂപ്പാടത്ത്.
പേരാവൂർ: ഓണവിപണി ലക്ഷ്യമിട്ട് പൂകൃഷി നടത്തിയ കർഷകർക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും കാലാവസ്ഥാ വ്യതിയാനം വൻ തിരിച്ചടിയായി. രണ്ടര മാസം കൊണ്ട് വിരിഞ്ഞു പാകമാകേണ്ട ചെണ്ടുമല്ലിപ്പൂക്കൾ കാലംതെറ്റി വൈകി വിരിഞ്ഞതാണ് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയത്.
ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നാല് തവണ നേടിയിട്ടുള്ള ചുങ്കക്കുന്ന് സ്വദേശി മലമേൽ പുത്തൻപുരയിൽ സോണി ഉൾപ്പെടെയുള്ള കർഷകരാണ് യാഥാസമയം വിളവെടുപ്പ് നടത്താനാകാതെ ദുരിതത്തിലായത്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ആഹ്വാന പ്രകാരം കുടുംബശ്രീയുമായി കൈകോർത്താണ് സോണി ഒന്നരയേക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
ഓണം വിപണി മുന്നിൽ കണ്ട് മേയ് തുടക്കത്തിലാണ് തൈകൾ നട്ടത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ചെടികളിൽ പൂക്കൾ വിരിഞ്ഞത് തിരുവോണവും നാലാം ഓണവും കഴിഞ്ഞ് കമ്പോളത്തിൽ ആവശ്യക്കാർ കുറഞ്ഞ കാലത്താണ്. മുപ്പതിനായിരത്തോളം രൂപ ചെലവഴിച്ചായിരുന്നു കൃഷി ഇറക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത്രയധികം വിളവ് ലഭിക്കുന്നത് ആദ്യമായാണെന്ന് സോണി പറഞ്ഞു. ഇപ്പോൾ തോട്ടത്തിൽ നിറഞ്ഞുനിൽക്കുന്ന പൂക്കൾ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ഈ കർഷകൻ.
അധ്വാനവും പണവും വൻതോതിൽ ഇറക്കി കൃഷിചെയ്ത തങ്ങളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : NattuVishesham DistrictNews