കാലംപാറ തൂക്കുപാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന മുണ്ടൂർ കാലംപാറ തൂക്കുപാലം അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പാലം പുനര്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതർ തയാറാകാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. മുണ്ടൂർ, കാട്ടിപ്പൊയിൽ, നാരാങ്ങാതോട്, കുരോട്ടുപാറ നിവാസികൾക്ക് ആനക്കാംപൊയിൽ അങ്ങാടി, വിവിധ സ്കൂളുകൾ, പള്ളി, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ആശ്രയമായിരുന്നു ഈ പാലം. 2018-ലെ പ്രളയത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ നടപ്പാത ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പികൾ തകർന്ന് പ്ലാറ്റ്ഫോം ഒടിഞ്ഞു തൂങ്ങിയത്. പാലം അതീവ അപകടാവസ്ഥയിലാണെങ്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ജീവൻ പണയംവച്ച് ഇതുവഴി സാഹസികമായി നടന്നുപോകുന്ന സ്ഥിതിയാണുള്ളത്.
അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ യാതൊരു സുരക്ഷാ മുന്നറിയിപ്പുകളോ അപായ സൂചനാ ബോർഡുകളോ സ്ഥാപിച്ചിട്ടുമില്ല. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കെ.എം. മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളുടെ ആസ്തി വികസന രജിസ്റ്ററിൽ ഇതുവരെയും പാലം ഉൾപ്പെടുത്തിയിട്ടില്ല. കോടഞ്ചേരി പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ഏതെങ്കിലും അംഗീകൃത ഏജൻസികളെ കൊണ്ട് മാത്രമേ പാലം പുനർനിർമിക്കാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
"പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കണം'
ആനക്കാംപൊയിലിലെ ആയുർവേദ ആശുപത്രി, രണ്ട് ബാങ്കുകൾ, മൂന്ന് സ്കൂളുകള്‍, പള്ളി എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് ഈ പാലം. പുനർനിർമാണത്തിന് കൂടുതൽ തുക ആവശ്യമായതിനാൽ ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ഉത്തരവാദിത്വം ഏറ്റെടുത്ത് പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കണം.
ഉണ്ണികൃഷ്ണൻ
പാറലോടിയിൽ.
(പ്രദേശവാസി)