മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി കെ. അച്യുതന്റെ മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുന്നു.
ചിറ്റൂർ: നാട്ടുകാരുടെ അച്ചുവേട്ടനായ മുൻ എംഎൽഎ കെ. അച്യുതന്റെ വിയോഗം കോൺഗ്രസിനും ചിറ്റൂരുകാർക്കും നികത്താനാവാത്ത നഷ്ടം. ദീർഘകാലം ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനും പിന്നീട് 20 വർഷക്കാലം ചിറ്റൂർ എംഎൽഎയുമായി നൽകിയ സേവനം ചിറ്റൂരുകാർക്ക് മറക്കാനാകില്ല.
തത്തമംഗലത്തെ ചാലക്കളത്തെ കെ. അച്യുതന്റെ വിട് അക്ഷരാർഥത്തിൽ സർക്കാർ ഓഫീസിനു സമാനമായ പ്രശ്നപരിഹാര വേദിയായിരുന്നു. രാവിലെ എട്ടാകുന്പോഴേക്കും വിവിധ ആവശ്യങ്ങൾക്കായി നിരവധിപേർ ഇവിടെ തിങ്ങിനിറയുമായിരുന്നു. വന്നവരിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടായിരുന്നു എന്നതാണ് അച്യുതൻ എന്ന വ്യക്തിത്വത്തെയും ജനപ്രതിനിധിയെയും വേറിട്ടുനിർത്തുന്നത്. 1998ൽ അണിക്കോട് നടത്തിയ 12 ദിവസംനീണ്ട ഉപവാസസമരം തമിഴ്നാടിനെതിരായ പ്രത്യക്ഷ സമരമായിരുന്നു.
പറന്പിക്കുളം- ആളിയാർ വിഷയം നിയമസഭയിലെന്ന പോലെ പൊതുജനത്തിനൊപ്പം സ്വന്തംനാട്ടിൽ സമരവിഷയമാക്കി മാറ്റാനും പ്രതിവിധിയുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഈ ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുൻപ് കോൺഗ്രസ് നേതാവായിരുന്ന ശരദ് പവാർ നേരിട്ടെത്തിയിരുന്നു എന്നതും ചിറ്റൂരുകാർ ഓർക്കുന്നു. 2016 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആരോഗ്യം കണക്കിലെടുത്ത് പൊതുരംഗത്തുനിന്നു മാറിനിന്നെങ്കിലും ചാലക്കളത്തെ വീട് അപ്പോഴും സജീവമായിരുന്നു, ചിറ്റൂരുകാർക്കുവേണ്ടി...
Tags : NattuVishasham DistrictNews