അപകടത്തിൽപ്പെട്ട വാഹനം
പെരിയ: പെരിയയിൽ നിന്ന് മലയോരമേഖലയിലേക്കുള്ള റോഡിലെ അപകടമേഖലയായി മാറിയ മൂന്നാംകടവിൽ വീണ്ടും വാഹനാപകടം. സുള്ള്യയിൽ നിന്ന് പച്ചക്കറിയുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് മൂന്നാംകടവ് പാലം കഴിഞ്ഞ് കയറ്റം കയറുന്നതിനിടയിൽ പിന്നോട്ടുനീങ്ങി റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത്. ലോറിയുടെ ടയറുകൾ ഓവുചാലിൽ കുടുങ്ങി നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ലോറിയിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മൂന്നാംകടവിൽ സമീപകാലത്തുണ്ടായ അപകടങ്ങളിൽ ഏഴുപേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇവിടെ ചരക്കുലോറി മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കയറ്റവും വളവും നികത്താതെയുള്ള അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്നാണ് ആക്ഷേപം.
അന്ന് ആർഡിഒയും ഡിവൈഎസ്പിയും സ്ഥലത്തെത്തുകയും തുടർന്ന് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിക്കുകയം ചെയ്തിരുന്നു. എന്നാൽ ആറുമാസമായിട്ടും റോഡിലെ അശാസ്ത്രീയത പരിഹരിക്കാൻ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Tags : NattuVishasham DistrictNews