നൗഷാദ്, ഗിരിജ
താമരശേരി: മലബാർ ഗോൾഡിന്റെ വ്യാജ മുദ്രയുണ്ടാക്കി വ്യാജ സ്വർണം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ താമരശേരി ഡിവൈഎസ് പി.കെ.എ. ബോസ് അറസ്റ്റ് ചെയ്തു.
നരിക്കുനിക്ക് മാമ്പിലാക്കിൽ സ്വദേശി നൗഷാദ് (50) എന്ന മുക്ക്പണ്ടം നൗഷാദ്, കൂറപ്പൊയിൽ സ്വദേശി ഗിരിജ (49) എന്നിവരാണ് സുൽത്താൻ ബത്തേരി കുപ്പാടിയിലെ റിസോർട്ടിൽ നിന്ന് പിടിയിലായത്. ജൂലൈ 29നാണ് ഗിരിജ അഞ്ച് ഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വർണം പൂശിയ വളകൾ പണയം വെക്കുന്നതിനായി താമരശേരിയുള്ള ഫിനാൻസ് സ്ഥാപനത്തിൽ വരുന്നത്.
പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ വളകൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലായി. ആഭരണത്തിൽ മലബാർ ഗോൾഡിന്റെ മുദ്ര കണ്ട് കോഴിക്കോട്ടുള്ള ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ ലോഗോ വ്യാജമാണെന്ന് മനസിലാക്കുകയും തുടർന്ന് മലബാർ ഗോൾഡ് ജീവനക്കാരൻ താമരശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഗിരിജയും നൗഷാദും മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. ജൂലൈ 28ന് ഇതേ സ്ഥാപനത്തിൽ സ്വർണം പണയം വെച്ച് ഗിരിജ 1.70 ലക്ഷം രൂപ വാങ്ങിയിരുന്നു.
ആ പണം ഉപയോഗിച്ച് മലബാർ ഗോൾഡ് മാവൂർ റോഡ് ഷോറൂമിൽ നിന്നും അര പവനോളം തൂക്കം വരുന്ന മൂന്ന് വളകൾ നൗഷാദ് വാങ്ങി. ഈ വളകളിൽ ഉള്ള ലോഗോ വ്യാജമായി നിർമിച്ചാണ് പണയം വെക്കാനുള്ള മുക്ക് പണ്ടം ഉണ്ടാക്കിയത്. 2021 ൽ നന്മണ്ട സഹകരണ ബാങ്കിൽ 117 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് 1.80 ലക്ഷം രൂപ തട്ടിയെടുത്തതിനും നൗഷാദിന്റെ പേരിൽ കേസുണ്ട്. സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, എഎസ്ഐ എൻ.എം. ജയരാജൻ, സീനിയർ സിപിഒമാരായ പി.പി. ജിനീഷ്, പി.കെ. അനസ്, എ.കെ രതീഷ്, പി. പ്രസൂൺ, താമശേരി എസ്.ഐ. ശരണ്യ, സിപിഒ പി.ആർ. അർജ്ജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.