പത്തനംതിട്ട: സ്ത്രീകൾക്ക് കെഎസ്ആർടിസി ഏർപ്പെടുത്തിയ സൗജന്യ യാത്രയോടു ആവേശകരമായ പ്രതികരണം ഉണ്ടാകുന്നതിനിടെ കൂടുതൽ റൂട്ടുകളിൽ പ്രിയദർശിനി ബസുകൾ വേണമെന്നാവശ്യം. കോവിഡ് കാലത്ത് നിർത്തലാക്കിയതും പിന്നീട് പുനരാരംഭിക്കാതെ കിടക്കുന്നതുമായ ഷെഡ്യൂളുകൾ പൂർണമായി ആരംഭിക്കണമെന്നാവശ്യവുമായി എംഎൽഎമാർ അടക്കം ഗതാഗതമന്ത്രിയെ സമീപിച്ചിട്ടുണ്ട്. ഈബസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഏറെ പ്രതീക്ഷയിലാണ് മലയോര വാസികൾ.
ജില്ലയിൽ ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസുകളില്ല. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്ത്രീകൾക്കു സൗജന്യയാത്രയുടെ ആനുകൂല്യം ലഭിക്കാതെ വന്നതോടെയാണ് പുതിയ ഷെഡ്യൂളുകളുടെ ആവശ്യം ഉണ്ടായത്.
പ്രിയദർശിനി സർവീസുകൾ വന്നതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകൾ പുതിയ റൂട്ടുകളിൽ കെഎസ്ആർടിസി വരുന്നതിനെ ശക്തമായി എതിർക്കും. കോവിഡിനു മുന്പുണ്ടായിരുന്ന റൂട്ടുകളിൽ മാത്രമാണ് പുതിയ ഷെഡ്യൂളുകളെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ബസുകൾ നഷ്ടത്തിലായിത്തുടങ്ങിയത് അന്നു മുതലാണെന്നും സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയാൽ ജി ഫോം നൽകി നിരത്തിൽ നിന്നു മാറി നിൽക്കാനൊരുങ്ങുകയാണ് സ്വകാര്യ ബസുകൾ.
ജില്ലയിൽ ഏറെയും സ്വകാര്യ ബസുകൾ
കെഎസ്ആർടിസിക്ക് ഓർഡിനറി ബസുകൾ ജില്ലയിൽ 150 മാത്രമാണെങ്കിൽ അതിന്റെ ഇരട്ടിയോളം സ്വകാര്യ ബസുകൾ നിലവിൽ ഓടുന്നുണ്ട്. പല റൂട്ടുകളും സ്വകാര്യ ബസുകളുടെ കുത്തകയാണ്.
പ്രിയദർശിനി സർവീസുകൾ ഇത്തരം റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിച്ചിട്ടില്ല. എന്നാൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന സ്വകാര്യ ബസുകൾക്ക് ഗുണകരമാകുന്നുണ്ട്.
പല റൂട്ടുകളിലും കെഎസ്ആർടിസി ലഭിക്കാതെ വരുന്നതോടെ ഇവർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാന പാതകളിൽ മാത്രമാണ് കെഎസ്ആർടിസിക്കു കാര്യമായ സർവീസുകളുള്ളത്. എംസി റോഡിലടക്കം സ്വകാര്യ ബസുകൾക്ക് പെർമിറ്റുമില്ല. പിഎം റോഡിലും ടികെ റോഡിലും കെപി റോഡിലും ഓടുന്ന സ്വകാര്യബസുകളുടെ വരുമാനത്തിൽ ചില റൂട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ബൈ റൂട്ടുകളിലൂടെയുള്ള സർവീസുകളിൽ വരുമാനത്തിൽ ചില ദിവസങ്ങളിൽ വർധനയുമുണ്ട്.