കോട്ടാങ്ങൽ: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പിനുശേഷം ഏറെ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾ നടന്ന തദ്ദേശ സ്ഥാപനങ്ങളിലൊന്നാണ് കോട്ടാങ്ങൽ. വ്യക്തമായ ഭൂരിപക്ഷം ഏതെങ്കിലും മുന്നണിക്കു കൈവരിക്കാനാകാതെ വന്നപ്പോൾ രാഷ്ട്രീയ അസ്ഥിരത പഞ്ചായത്തിനെ ബാധിച്ചു.
എസ്ഡിപിഐ പിന്തുണയോടെ മാത്രമേ ഭരണം സാധ്യമാകൂവെന്ന ഘട്ടത്തിൽ തുടക്കത്തിൽ എൽഡിഎഫ് അധികാരം ഒഴിഞ്ഞുനിന്നു. ഏറെക്കാലം ഈ നില തുടർന്നതോടെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നായപ്പോൾ ബിനു ജോസഫിനെ പ്രസിഡന്റാക്കി സിപിഎം ഭരണത്തിലെത്തി. ബിജെപിക്കും സിപിഎമ്മിനും പഞ്ചായത്തിൽ ഒരേ അംഗബലമാണുള്ളത്.
മല്ലപ്പള്ളി താലൂക്ക് പരിധിയിലായ പഞ്ചായത്തിനെ ഏറെ ബാധിച്ച ഒരു വെള്ളപ്പൊക്കം ഇക്കാലയളവിലുണ്ടായി. മണിമലയാറിന്റെ തീരത്തെ കാർഷിക ഗ്രാമമാണ് കോട്ടാങ്ങൽ. കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായതോടെ കർഷകർക്കു കൃഷി നടത്താനാകാത്ത സാഹചര്യമാണ്.
കക്ഷിനില
ആകെ വാർഡുകൾ - 13, സിപിഎം - 5, ബിജെപി - 5, യുഡിഎഫ് - 2, എസ്ഡിപിഐ - 1
നേട്ടങ്ങൾ
കോട്ടാങ്ങൽ ആശുപത്രിക്ക് പുതിയ കെട്ടിടവും ആംബുലൻസും. 55 ലക്ഷം രൂപ ചെലവിൽ സബ് സെന്റർ നിർമിച്ചു.
മലന്പാറ ഉന്നതിയിലെ അംബേദ്കർ ഗ്രാമപദ്ധതിക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 125 കോടി
സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിടം.
ഹോമിയോ, മൃഗാശുപത്രികൾക്ക് സ്വന്തം കെട്ടിടം.
ജൽജീവൻ മിഷനിലൂടെ 90 ശതമാനം വീടുകളിലും വെള്ളം എത്തിച്ചു.
കുന്നനോലിയിൽ പുതിയ ടാങ്കിനു സ്ഥലമേറ്റെടുത്തു.
മലന്പാറ പന്പ്ഹൗസിലേക്ക് പുതിയ രണ്ട് മോട്ടോറുകൾ സ്ഥപിച്ചു.
പുതിയ തെരുവുവിളക്കുകളും ഹൈമാസ്റ്റ് വിളക്കുകളും.
കോട്ടാങ്ങൽ സ്മാർട്ട് കൃഷി ഭവൻ.
ചുങ്കപ്പാറ ഹോമിയോ ആശുപത്രിക്ക് കായകല്പ് എൻഎബിഎച്ച് പുരസ്കാരങ്ങൾ.
2021 - 22 ൽ പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനത്ത്.
മാലിന്യ സംസ്കരണ രംഗത്ത് പുതിയ എംസിഎഫുകൾ
ലൈഫ് മിഷനിലൂടെ 189 കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചു. സ്ഥലവും വീടുമായി 20 കുടുംബങ്ങൾക്കു ലഭ്യമാക്കി.
കോട്ടാങ്ങൽ ശർക്കര വിപണിയിൽ എത്തിച്ചു.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ കൂടി വിനിയോഗിച്ച് വിവിധ പദ്ധതികൾ പൂർത്തീകരിച്ചു.
പഞ്ചായത്തിനു കീഴിലെ എൽപി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി.
ഗ്രാമീണറോഡുകൾ, കലുങ്കുകൾ എന്നിവയുടെ മെയിന്റനൻസ് അടക്കം പൂർത്തീകരിച്ചു.
കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ.
കോട്ടങ്ങൾ
തുടക്കത്തിലെ ഭരണസ്തംഭനം പഞ്ചായത്തിന്റെ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളെയും ബാധിച്ചു.
സർക്കാർ ഫണ്ടുകളിൽ ഗണ്യമായ കുറവുണ്ടായതും വികസന പദ്ധതികൾക്ക് ഗുണകരമായില്ല.
ഫണ്ട് വിനിയോഗത്തിലെ പോരായ്മ കാരണം പല പദ്ധതികളും പൂർത്തിയാക്കിയില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കാനോ ജൽജീവൻ മിഷൻ പദ്ധതി അന്പതു ശതമാനം പോലും നടപ്പിലാക്കുവാനോ പഞ്ചായത്തിന് സാധിച്ചിട്ടില്ല.
ജൽജീവൻ മിഷനിൽ വീടുകൾക്ക് കണക്ഷനുകൾ കൊടുത്തതല്ലാതെ വീടുകളിൽ വെള്ളം എത്തിയിട്ടില്ല.
പുതിയ ടാങ്കിന് വേണ്ടി സൗജന്യമായി 10-ാം വാർഡിൽ സ്ഥലം വിട്ടുനൽകി. മൂന്നര വർഷമായിട്ടും പണി ടെൻഡർ ചെയ്യാൻ പോലും സാധിച്ചിട്ടില്ല.
പഞ്ചായത്തിൽ ഒഴിവുള്ള തസ്തികകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാനായില്ല.
ഉദ്യോഗസ്ഥരുടെ കുറവ് മൂലം പഞ്ചായത്ത് പ്രവർത്തനം മന്ദഗതിയിലാണ്. ജനങ്ങൾക്ക് വേണ്ട സമയത്ത് സേവനങ്ങൾ ലഭിക്കുന്നില്ല.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ജനങ്ങൾക്ക് വീടു നൽകുന്നതിൽ പഞ്ചായത്ത് പരാജയപ്പെട്ടു.
ഒറ്റനോട്ടത്തിൽ
വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പദ്ധതി വിനിയോഗത്തിലും സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിലും പ്രത്യേകമായ ശ്രദ്ധ കോട്ടാങ്ങലിലുണ്ടായി. പഞ്ചായത്തു പരിധിയിലെ സർക്കാർ ഓഫീസുകളുടെ നവീകരണമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കെട്ടിടങ്ങൾ അടക്കമുണ്ടായി.
തനതു വരുമാനം കുറവാണെങ്കിലും സർക്കാർ ഫണ്ടും ജില്ലാ, ബ്ലോക്ക്, എംഎൽഎ ഫണ്ടുകൾ വികസന പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടായെന്ന് പ്രസിഡന്റ് ബിനു ജോസഫ് പറഞ്ഞു. വികസന മുരടിപ്പാണ് കോട്ടാങ്ങലിലെന്നാണ് പ്രതിപക്ഷ ആരോപണം.
പുതിയ പദ്ധതികൾ ഏറ്റെടുക്കാനോ അടിസ്ഥാന സൗകര്യ വികസനത്തിലോ ശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
Tags : Kottangal Local News Pathanamthitta Nattuvishesham