കുട്ടനാട് സീറ്റ് യുഡിഎഫ് ഏറ്റെടുക്കാൻ മടിക്കുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ മങ്കൊമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം.
മങ്കൊമ്പ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാതിരുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മങ്കൊമ്പിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും ആവശ്യം. കുട്ടനാടിനെ പേയ്മെന്റ് സീറ്റാക്കാനുള്ള നീക്കത്തിനെതിരേയാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയത്. ഈ നടപടി രാഷ്ട്രീയ കേരളത്തിനു തന്നെ അപമാനമാണെന്നാണ് പ്രവർത്തകരുടെ വാദം. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മൽസരിപ്പിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്നും ഇവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
നിയമസഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഘടകകക്ഷികളായിരുന്നു കുട്ടനാട്ടിൽ മൽസരിച്ചു ജയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി യുഡിഎഫിന് കുട്ടനാട്ടിൽ വിജയിക്കാനാകുന്നില്ല. ഇത്തവണ കുട്ടനാട് മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആഗ്രഹം. എന്നാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു ഘടകകക്ഷിയായ കേരളാ കോൺഗ്രസിൽ നിന്ന് ഈ സീറ്റു ഏറ്റെടുക്കാൻ താൽപര്യമില്ലായിരുന്നു.
ഇത് കോൺഗ്രസിലെ ഒരു വിഭാഗം അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രവാസി സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനോടാണ് താത്പര്യക്കുറവുള്ളത്. പകരം രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു സ്ഥാനാർഥിയെ അംഗീകരിക്കാൻ യുഡിഎഫ് അനുയായികളും തയാറാണ്.
അതേസമയം കേരളാ കോൺഗ്രസിലെ തന്നെ നല്ലൊരു വിഭാഗത്തിനും പുതിയ സ്ഥാനാർഥി വരുന്നതിനോടു കടുത്ത അതൃപ്തിയാണുള്ളത്.
Tags : Candidate selection nattuvishesham local news