ദേവാലയ ശുശ്രൂഷി സിസിലി ബേബി.
മംഗലംഡാം: പൊതുവെ പുരുഷമേധാവിത്വമുള്ള പരിപാവനമായ ദേവാലയ ശുശ്രൂഷാരംഗത്ത് 16വർഷത്തെ സേവനം പിന്നിടുകയാണ് ഓടംതോട് സെന്റ് ജൂഡ്സ് ദേവാലയത്തിലെ ദേവാലയ ശുശ്രൂഷി സിസിലി ബേബി.ഏതാനും പള്ളികളിലൊഴിച്ചാൽ ദേവാലയ ശുശ്രൂഷാരംഗത്ത് ഒരു അമ്മയുടെ സാന്നിധ്യം വളരെ അപൂർവമാണ്. ഓടംതോട് പടങ്ങിട്ടതോട് പാറപ്പുറത്ത് ബേബി ജോസഫിന്റെ ഭാര്യയാണ് 68 വയസുള്ള സിസിലി ബേബി.
ദൈവത്തോട് കൂടുതൽ അടുത്തുനിൽക്കാൻ ദേവാലയ ശുശ്രൂഷി എന്ന ദൗത്യത്തിലൂടെ കഴിയുമെന്ന വലിയ വിശ്വാസമാണ് സിസിലി ബേബിക്കുള്ളത്. ഈ വിശ്വാസ തീഷ്ണതയിലാണ് ഓരോ പ്രഭാതബലിക്കുള്ള ഒരുക്കങ്ങളും ഇവർ നടത്തിവരുന്നത്.പള്ളിയിൽനിന്നു അരകിലോമീറ്ററിലധികം മാറിയുള്ള വീട്ടിൽനിന്നു പുലർച്ചെ അഞ്ചരയ്ക്ക് ശുശ്രൂഷകളുടെ ഒരുക്കങ്ങൾക്കായി പുറപ്പെടും. 6.15ന് കരുണയുടെ കൊന്ത ആരംഭിക്കും മുമ്പ് അൾത്താരയിലും കുർബാനയ്ക്കുമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കണം.
വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം മൂന്നിനാണ് കുർബാനയും യൂദാശ്ലീഹായുടെ നൊവേനയും ആരാധനയുമുണ്ടാവുക. പുറമെനിന്നു കൂടുതൽ വിശ്വാസികൾ എത്തുന്ന ദിവസമാണ് വ്യാഴാഴ്ച.പള്ളിയിൽ എത്തുന്ന മറ്റു സ്ത്രീകളും അമ്മമാരുമൊക്കെ സിസിലി ചേച്ചിയുടെ സഹായത്തിനുണ്ടാകും.ഇപ്പോഴത്തെ വികാരിയച്ചൻ ഫാ. സെബിൻ തോമസ് കരുത്തി ഉൾപ്പെടെയുള്ള വൈദികർ ഏറെ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്ന് സിസിലി ചേച്ചി പറഞ്ഞു. ദിവ്യബലിക്ക് അൾത്താര ബാലന്മാർ ഇല്ലെങ്കിൽ അതും സിസിലി ചേച്ചിയാകും.
ഗായകസംഘത്തിന്റെ റോളിലും പലപ്പോഴും സിസിലി ചേച്ചിയെ കാണാം. മാമോദീസ, ആദ്യകുർബാന സ്വീകരണം, കല്യാണം, മൃത സംസ്്കാരം, വീട് വെഞ്ചരിപ്പ്, വാഹന വെഞ്ചരിപ്പ് എന്നിങ്ങനെ എല്ലാ ശുശ്രൂഷകൾക്കും അച്ചനൊപ്പം സിസിലി ചേച്ചിയുണ്ടാകും.
സേവനങ്ങൾക്കെല്ലാം പലരും പ്രതിഫലം നൽകാനെത്തുമ്പോൾ ചേച്ചി സ്നേഹത്തോടെ അവരോടുപറയും- എത്ര തുകയാണോ നിങ്ങൾ കരുതിയിട്ടുള്ളത് അത് നേർച്ചപ്പെട്ടിയിൽ ഇട്ടാൽമതിയെന്ന്. പള്ളികളിലെല്ലാം ദേവാലയ ശുശ്രൂഷികൾക്ക് ചെറിയ പ്രതിഫലമുണ്ട്.
ചേച്ചിയും പ്രതിഫലം കൈപ്പറ്റണമെന്ന് മാറിവരുന്ന വകാരിയച്ചന്മാർ പറയുമ്പോഴൊക്കെ ജീവിക്കാനുള്ള വക ദൈവം തന്നിട്ടുണ്ടെന്നുപറഞ്ഞ് ചേച്ചി ഒഴിഞ്ഞുമാറുമെന്ന് ഇപ്പോഴത്തെ വികാരി ഫാ. സിബിൻ തോമസ് കരുത്തി പറഞ്ഞു.
ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ശുശ്രൂഷാസേവനം തുടരണമെന്നാണ് സിസിലി ചേച്ചിയുടെ ആഗ്രഹം. ഇടവകാംഗങ്ങളുടെ വലിയ പിന്തുണയും ആദരവുമുണ്ടെന്നും അതാണ് സേവനത്തിനുള്ള യഥാർഥ പ്രതിഫലമെന്നുമാണ് സിസിലി ചേച്ചി പറയുന്നത്. 1985ൽ പാലായിൽനിന്നു മംഗലംഡാമിലേക്ക് കുടിയേറുമ്പോൾ ദിവസവും പള്ളിയിൽപോകാൻ അടുത്ത് പള്ളി വേണമെന്നു മാത്രമായിരുന്നു ഭാര്യയുടെ നിർബന്ധമെന്നു ബേബി ജോസഫ് പറയുന്നു.
ആദ്യമെത്തിയ കവിളുപ്പാറ എന്ന സ്ഥലം പള്ളിയിൽനിന്നു കുറച്ചു ദൂരമായിരുന്നു. പിന്നീടാണ് പള്ളിക്കടുത്ത് ഓടംതോട്ടിലേക്കു മാറിയത്. 33 വർഷമായി ദേവാലയത്തിലെ വേദപാഠം അധ്യാപിക കൂടിയാണ് ഇവർ. ഇപ്പോഴും അധ്യാപനസേവനം തുടരുന്നുണ്ട്.
വടക്കഞ്ചേരി ദൃശ്യ മാർബിൾസിൽ ജോലിചെയ്യുന്ന ജോസ് അഗസ്റ്റിനാണ് ഇവരുടെ ഏക മകൻ. മക്കളുടെ പഠനസൗകര്യത്തിനും ജോലിക്ക് പോകാനുമായി വള്ളിയോട് ലൂർദ് നഗറിലാണ് ജോസും കുടുംബവും താമസിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് ജോസും ഭാര്യ ഷീമയും മക്കളായ റയോണും റിയ ജോസ് മരിയയും ഓടംതോട്ടിലെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവയ്ക്കും.ഇപ്പോൾ വള്ളിയോട് താമസിക്കുന്ന പുളിക്കൽ കുട്ടിച്ചന്റെ ഭാര്യ ഉഷ, പുളിക്കകുന്നേൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ, എടകുളം സെലിൻ ജോസ്, പരിയംകുളം വത്സമ്മ വക്കച്ചൻ, വാക്കണ്ടത്തിൽ ബേബിയുടെ ഭാര്യ പരേതയായ വത്സമ്മ എന്നിവരും ഓടംതോട് പള്ളിയിൽ ദേവാലയ ശുശ്രൂഷാരംഗത്ത് സേവനം ചെയ്തിരുന്നവരാണ്.
Tags : NattuVishasham DistrictNews