ചെറുകാട്ടൂർ: ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങൾക്കും ഇടവക തിരുനാളിനും 11ന് വൈകുന്നേരം 4.15ന് വികാരി ഫാ. ജോസ് കപ്യാരുമലയിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് ഗ്വാണ്ട്വാ രൂപത ബിഷപ് മാർ അഗസ്റ്റിൻ മഠത്തിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
ആറിന് ഇടവകയിലെ 75 വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന മെഗാ മാർഗംകളിയും നടക്കും. 12 മുതൽ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4.15ന് വിശുദ്ധകുർബാന, നൊവേന.
18ന് വിശുദ്ധകുർബാനയ്ക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരക ഭവനങ്ങളുടെ താക്കോൽദാനവും സുവനീർ പ്രകാശനവും മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. തുടർന്ന് ഇടവകയിലെ 75 ഗായകർ ചേർന്നുള്ള ജൂബിലി ഗാനാലാപനവും കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ 19ന് വൈകുന്നേരം നാലിന് ഗ്രോട്ടോ വെഞ്ചരിപ്പിനും തിരുനാൾ ഗാനപൂജയ്ക്കും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കാപ്പുംചാൽ കുരിശടിയിലേക്ക് പ്രദക്ഷിണം. ദിവ്യകാരുണ്യ ആശീർവാദം. ആകാശവിസ്മയം. തുടർന്ന് നാടകം.
20ന് രാവിലെ ഒന്പതിന് ജൂബിലി സമാപനം. 10ന് നടക്കുന്ന തിരുനാൾ ഗാനപൂജയ്ക്ക് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഇടവക ജനം തയാറാക്കിയ ബൈബിൾ കൈയെഴുത്ത് പ്രതി സമർപ്പണം. ജൂബിലി ഗാനാലാപനം, പ്രദക്ഷിണം, നേർച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കും. ജൂബിലി തിരുനാൾ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗം വികാരി ഫാ. ജോസ് കപ്യാരുമലയിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അമൽ മന്ത്രിക്കൽ, ഷാജി ഇടയക്കൊണ്ടാട്ട്, ജോർജ് ഊരാശേരി, സണ്ണി മൂലക്കര, സണ്ണി ചെറുകാട്ട്, ബെന്നി കുന്നേൽ, മാർട്ടിൻ കുഴിമുളിൽ എന്നിവർ പ്രസംഗിച്ചു.