പ്രതീകാത്മക ചിത്രം
ആലപ്പുഴ: വീടു വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതിമാരെ മർദിച്ചശേഷം സ്വർണാഭരണങ്ങൾ കവർന്നത് ആസൂത്രിതമെന്ന് പോലീസ്. കവർച്ച നടന്ന വീട്ടിൽ പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി. കവർച്ചയിൽ കാസർകോട് ഹോസ്ദുർഗ് എച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി ഹൗസിൽ രാജ് മോഹൻ (42) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ.സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ചായിരുന്നു സ്വർണം കവർന്നത്. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണിയാംകുളം ജംഗ്ഷനു സമീപം റോഡിനോടു ചേർന്നുള്ള വീട്ടിലായിരുന്നു സംഭവം. മോഷണം നടന്നു മണിക്കൂറുകൾക്കകം പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി സ്വർണവും പണവും കണ്ടെത്തി.
പ്രതിക്കെതിരേ ഫ്ലാറ്റ് തട്ടിപ്പ്, പണംതട്ടൽ തുടങ്ങിയ കേസുകളുണ്ട്. എറണാകുളം നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് കഴിഞ്ഞു രണ്ടാഴ്ച മുൻപാണ് പ്രതി ജാമ്യംനേടിയത്. എറണാകുളത്ത് വാടകയ്ക്കു താമസിച്ചിരുന്ന ഫ്ളാറ്റ് ഒറ്റിക്കു നൽകി 15 ലക്ഷം രൂപവീതം രണ്ടുപേരിൽനിന്നു തട്ടിയെടുത്തതിലാണ് റിമാൻഡിലായത്. ഇതിൽ ഇയാളുടെ ഭാര്യയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ വാടയ്ക്കൽ ഭാഗത്ത് മാസങ്ങളായി പ്രതിയുടെ കുടുംബം വാടകയ്ക്കു താമസിക്കുകയാണ്. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തിയപ്പോഴാണ് ഓൺലൈൻ സൈറ്റിലൂടെ വീടു വാടകയ്ക്കുള്ള വിവരം പ്രതി അറിഞ്ഞത്. ഇതന്വേഷിച്ചു ഫോൺ വിളിച്ചശേഷം വീട്ടിലെത്തിയെങ്കിലും പരിചയക്കാരുണ്ടെങ്കിലേ വീടു നൽകൂവെന്ന് വീട്ടുടമസ്ഥൻ സുദർശൻ പറഞ്ഞു. ഇതോടെ പരിചയപ്പെടുത്താൻ ആളുമായി വരമെന്ന് പറഞ്ഞശേഷം മടങ്ങി.
പിന്നീട്, തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി ഗൃഹോപകരണങ്ങൾ കൊണ്ടുപോകാൻ മുകൾ നിലയിലേക്കുള്ള വഴി അളന്നു. ഉച്ചയോടെ നിലവിൽ താമസിക്കുന്ന വീടിന്റെ വാടകക്കരാറുമായെത്തി സുദർശനു കൈമാറി. ഇതു വായിച്ചുനോക്കുന്നതിനിടെയാണ് മുളകുപൊടി വിതറി ദമ്പതിമാരെ ഭീഷണിപ്പെടുത്തിയത്. സുദർശന്റെ ഭാര്യ രത്നകുമാരി ധരിച്ചിരുന്ന താലിമാല ഉൾപ്പെയുള്ളവയും അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും രണ്ടു വളയും മൂന്നു മോതിരവുമടക്കം 63.5 ഗ്രാം സ്വർണവും 5,000 രൂപയുമാണ് കവർന്നത്. ഷർട്ടിൽ മുളകുപൊടി വീണതിനാൽ സുദർശന്റെ ഷർട്ടും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ദമ്പതിമാരുടെ വായിൽ തുണി തിരുകാൻ ശ്രമിച്ച പ്രതി മണിക്കൂറുകൾ കഴിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
റോഡിലിറങ്ങി കളർകോട്ടേക്കു നടന്നുപോയശേഷം ഓട്ടോറിക്ഷായിൽ രക്ഷപ്പെട്ടു. നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി മൂന്നര പവന്റെ മാല പണയംവച്ച് രണ്ടരലക്ഷം രൂപ അക്കൗണ്ടിലൂടെ പ്രതി കൈപ്പറ്റി. പിന്നീട്, ശവക്കോട്ടപ്പാലത്തിനു സമീപത്തെത്തി ഷർട്ട് ഉപേക്ഷിക്കുകയും സമീപത്തെ ബാങ്കിൽ കയറി വീട്ടുവാടകയുടെ കുടിശിക ഉടമയ്ക്ക് അയയ്ക്കുകയും ചെയ്തു. ശേഷം, വാടകവീട്ടിലെത്തിയതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.കൈയിലുള്ള സ്വർണവുമായി നാടുവിടാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. പണയ സ്വർണം വീണ്ടെടുക്കുന്നതുൾപ്പെടെ കൂടുതൽ തെളിവെടുപ്പിനായി ഇയളെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡിവൈഎസ്പി ജി.ബി മുകേഷ്, സിഐ വിനീഷ്, എസ്ഐ മുജീബ്, പോലീസുകാരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി.ജി. ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews arrested.