തൃശൂർ: സ്വകാര്യബസ് ലോബികളെ സഹായിക്കാൻ കെഎസ്ആർടിസിയുടെ ദീർഘദൂര ജനകീയബസ് സർവീസുകൾ മാസങ്ങളായി റൂട്ടുമാറ്റി ഓടിക്കുന്നുവെന്ന ആക്ഷേപവുമായി ഒരുകൂട്ടം യാത്രികർ.
പറവൂരിൽനിന്നു കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പിള്ളി, തൃശൂർ, പാലക്കാട് വഴി കോയന്പത്തൂരിലേക്കും തിരിച്ചും ഈ വഴി സർവീസ് നടത്തിയിരുന്ന രണ്ടു ബസുകൾ ഏഴുമാസമായി റൂട്ടുമാറ്റിയെന്നാണ് ആക്ഷേപം.
രാവിലെ അഞ്ചിനും 6.45നുമാണു ബസുകൾ പറവൂരിൽനിന്നു സർവീസ് നടത്തുന്നത്. ഇതിൽ ആറേമുക്കാലിനുള്ള ബസ് ആലുവ, അങ്കമാലി വഴിയാണ് ഇപ്പോൾ തൃശൂരിലേക്കെത്തുന്നത്. രണ്ടു ബസുകളും കോയന്പത്തൂരിൽനിന്നു തിരിച്ച് രാത്രി 7.30, 9.30 സമയങ്ങളിൽ തൃശൂരിലെത്തി അങ്കമാലി വഴിയാണിപ്പോൾ പറവൂരിലേക്കു സർവീസ് നടത്തുന്നത്. ഇതുമൂലം കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പിള്ളി മേഖലകളിലുള്ള വിദ്യാർഥികളും ജോലിക്കാരും കച്ചവടക്കാരുമായ യാത്രികർ ബുദ്ധിമുട്ടിലാണ്.
എൻഎച്ച് 66 വഴി സർവീസ് നടത്തുന്ന സ്വകാര്യബസുടമകളുടെ താത്പര്യസംരക്ഷണത്തിനായി രാഷ്ട്രീയ ഇടപെടലിനെത്തുടർന്നാണ് സർവീസ് മാറ്റിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
തീരദേശത്തുള്ള യാത്രികരുടെ നിരന്തര ആവശ്യപ്രകാരം 2024 ഏപ്രിലിലാണ് രണ്ടു സർവീസുകളും ആരംഭിച്ചത്. എന്നാൽ രണ്ടു മാസം കഴിയുന്പോഴേക്കും ബസ് റൂട്ട്മാറ്റി ഓടിത്തുടങ്ങി. ഒരു കിലോമീറ്ററിനു 40 രൂപയോളം കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കിയിരുന്ന സർവീസുകളാണ് സ്വകാര്യ ബസ് ഉടമകളുടെ ഇംഗിതത്തിനു വഴങ്ങി റൂട്ടുമാറ്റിയത്. പറവൂർ- തൃശൂർ 55 കിലോമീറ്റർ നേരിട്ടു സർവീസുകളില്ലാതിരുന്നതിനാലും ദൂരം ഏറ്റവും കുറഞ്ഞ മാർഗമായതിനാലും രണ്ടു സർവീസുകളും ജനകീയമായിരുന്നു.
പറവൂരില്‍നിന്നു തൃശൂരിലേക്കു ജോലിക്കും മറ്റുമായെത്തുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന പറവൂര്‍ ഡിപ്പോയുടെ പാലക്കാട് സര്‍വീസും ഇത്തരത്തില്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. വൈകീട്ട് 6.05 ന് തൃശൂരില്‍നിന്ന് ഇരിങ്ങാലക്കുട വഴി സര്‍വീസ് നടത്തിയിരുന്ന ബസ്, നിറയെ ബസുകളുള്ള അങ്കമാലി വഴിയാക്കിയതും കൊടുങ്ങല്ലൂര്‍ - തൃശൂര്‍ റൂട്ടിലെ സ്വകാര്യബസുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.