പാരിപ്പള്ളി: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വ്യാജ വായ്പാ രേഖകള്‍ ചമച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഫിനാന്‍സ് ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ പാരിപ്പള്ളി ശാഖയിലെ ജീവനക്കാരായ ആറു പേര്‍ക്കെതിരേ യൂണിറ്റ് മാനേജര്‍ സുഭാഷ് പാരിപ്പള്ളി പോലീസില്‍ പരാതി നല്കി. നിലവില്‍ 17.47 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുതുക 40 ലക്ഷത്തോളം വരുമെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. വായ്പയെടുക്കാന്‍ യോഗ്യരായ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
പഴയ വായ്പയുടെ ബാക്കിത്തുകയായ 2,000 രൂപ അക്കൗണ്ടിലുണ്ടെന്നും അത് കൈപ്പറ്റാന്‍ ബ്രാഞ്ചില്‍ എത്തണമെന്നു പറഞ്ഞ് ഉപയോക്താക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തും. തുടര്‍ന്ന് അവരുടെ ഒപ്പും വിരലടയാളവും വാങ്ങി പുതിയ വായ്പകള്‍ പാസാക്കി തുക ജീവനക്കാർ തട്ടിയെടുത്തുവെന്നാണ് പരാതി. വായ്പ എടുത്തയാളിന് 2,000 രൂപ മാത്രം നല്കി ബാക്കി തുക ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് പരാതി.
2,70,300 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ലഡ്ജര്‍ ബുക്കില്‍ ഉപയോക്താക്കളുടെ യഥാര്‍ഥ ഫോണ്‍ നമ്പരുകള്‍ മാറ്റി വ്യാജ നമ്പരുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 348-ഓളം നിര്‍ധനരായ വനിതാ ഉപയോക്താക്കളെയാണ് ഇത്തരത്തില്‍ സംഘം ചതിക്കുഴിയില്‍ വീഴ്ത്തിയത്.
പഴയ വായ്പകള്‍ തീര്‍പ്പാക്കാൻ ഉപയോക്താക്കള്‍ ഏല്പിച്ച ഒരുലക്ഷത്തോളം രൂപ ഓഫീസില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്വന്തമാക്കുകയും ചെയ്തു. കമ്പനി നല്കിയ ടാബ്ലെറ്റില്‍ ഉപഭോക്താക്കളില്‍നിന്ന് തുക കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 13,77,240 രൂപ ഓഫീസില്‍ അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഏപ്രില്‍ ഏഴിന് നടന്ന ഫില്‍ഡ് ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടര്‍ന്ന് കമ്പനി ആസ്ഥാനത്ത് വിവരമറിയിക്കുകയും റീജണല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തുകയും ചെയ്തു. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags : Local News Nattuvishesham Kollam