തൃശൂർ: പുലിക്കളി മഹോത്സവത്തിനു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നു പുലിക്കളിസംഘങ്ങളുടെ സംയുക്തയോഗം. സർക്കാർ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അടിയന്തര നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ പുലിക്കളിയുടെ തലേന്നാണു കേന്ദ്ര ടൂറിസംവകുപ്പ് സംഘങ്ങൾക്കു മൂന്നുലക്ഷം രൂപവീതം പ്രഖ്യാപിച്ചത്. സൗത്ത് സോണ്‍ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായ തൃശൂർ സ്വദേശി ഡോ. ഗോപാലകൃഷ്ണൻ മുൻകൈയെടുത്ത് ഒരുലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. സമാനമായി തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മുൻകൈയെടുത്ത് അനുവദിച്ച കേന്ദ്രസഹായം പുലിക്കളി സംഘങ്ങൾക്ക് ആശ്വാസമാകുമായിരുന്നു.
പുലിക്കളിക്കുശേഷം രണ്ടു ധനസഹായങ്ങളും ലഭിക്കാൻ ഡിടിപിസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചു. സൗത്ത് സോണ്‍ കൾച്ചറൽ സെന്റർ അനുവദിച്ച സഹായം ലഭിച്ചെങ്കിലും കേന്ദ്രസഹായം ലഭിച്ചില്ല. പല സംഘങ്ങളും കടുത്ത സാന്പത്തികബാധ്യതകളിലാണെന്നും സാങ്കേതികകാരണങ്ങൾ ഒഴിവാക്കി പണം അനുവദിക്കണമെന്നും പുലിക്കളി കൂട്ടായ്മ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ചു കേന്ദ്രമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകും. അനുകൂലമല്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്കു കടക്കും.
ആദ്യഘട്ടമായി ജൂലൈ ആദ്യം ഡിടിപിസി ഓഫീസിലേക്ക് ഒറ്റപ്പുലി പ്രതിഷേധം നടത്തും. സംയുക്തയോഗത്തിൽ സീതാറാംമിൽ, അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കുട്ടൻകുളങ്ങര, കാനാട്ടുകര, ഒളരിക്കര, വെളിയന്നൂർദേശങ്ങളും പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, യുവജനസംഘം വിയ്യൂർ എന്നി വയുടെ ഭാരവാഹികളും പങ്കെടുത്തു.
Tags : nattu vishesham financial assistance Tigers' association