ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാതയിലും അതിന്റെ ഭാഗമായി സമീപ റോഡുകളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് സൗത്ത് ജംഗ്ഷനിലെ ഫ്ലൈഓവർ കോടതി ജംഗ്ഷനിലേക്ക് നീട്ടുകയോ, മുനിസിപ്പൽ ജംഗ്ഷനിൽ ചെറുവാഹനങ്ങൾക്ക് പോകാനുള്ള അണ്ടർപാസേജ് നിർമിക്കുകയോ വേണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയംവഴി ദേശീയപാത അഥോറിറ്റിയോട് ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ കെ.വി. പോൾ അവതരിപ്പിച്ച പ്രമേയത്തെ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി എന്നിവർ പിന്താങ്ങി.
ഏറ്റവും തിരക്കേറിയ മാള റോഡ് ചാലക്കുടി ടൗണിലേക്ക് പ്രവേശിക്കുന്ന ഇവിടെ നിർമിച്ച അടിപ്പാത ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. നിലവിലുള്ള അടിപ്പാതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും ഇത് ശാശ്വതമായ പരിഹാരമാവില്ലെന്നും വാഹനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ ഒരു പ്രവേശനമാർഗം ആവശ്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മിനി സിവിൽ സ്റ്റേഷനും കോടതി കോംപ്ലക്സും അനുവദിച്ച പുതിയ റവന്യു ടവറും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇരുഭാഗത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒന്നാം വാർഡിലെ റവന്യു പുറംമ്പോക്ക് കുളങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വിനോദ കേന്ദ്രങ്ങളാക്കാൻ അനുമതിനൽകണമെന്ന് സർക്കാരിനോടും ജില്ലാ കളക്ടറോടും ആവശ്യപ്പെടുന്ന, കൗൺസിലർ വി.ജെ. ജോജുവിന്റെ പ്രമേയവും കൗൺസിൽ അംഗീകരിച്ചു.
Tags : nattu vishesham entrance road municipal junction national highway