തൊടുപുഴ: സഹപ്രവർത്തകയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സിവില്‍ സപ്ലൈസ് കോര്പറേഷന് മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവർ ബിജു ജോസഫിനെ കോടതി വെറുതെ വിട്ടു. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫാണ് കേസിൽ വിധി പറഞ്ഞത്. നേരത്തെ കേസിൽ കീഴ്ക്കോടതി ബിജുവിനെ നാലുമാസം തടവിനും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
അതിജീവിതയുടെ മൊഴി വിശ്വസനീയമല്ലെന്നും ഡിപ്പോയില്‍ ലോഡിറക്കുന്നതിനെ സംബന്ധിച്ച് അതിജീവിതയും പ്രതിയും തമ്മിലുണ്ടായ വാക്കുതര്‍ക്കം പീഡനക്കേസാക്കി മാറ്റിയതാണെന്നും കണ്ടെത്തിയാണ് കോടതി ബിജുവിനെ വെറുതെവിട്ടത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മൂന്നാര്‍ ഡിപ്പോയിലെ അസി. മാനേജരുടെ മുറിയില്‍ വച്ച് ബിജു പരാതിക്കാരിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു കേസ്.
വകുപ്പുതല പരിശോധനയിൽ ബിജുവിനെതിരേ കുറ്റം കണ്ടെത്താതിരുന്നതോടെ പരാതിക്കാരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 305, 309 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് ദേവികുളം ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
എട്ട് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ദേവികുളം മജിസ്ട്രേറ്റ് കോടതി ബിജുവിനെ ശിക്ഷിച്ചത്. പിന്നീട് വിധി ചോദ്യം ചെയ്ത് ഇയാൾ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി. ലാല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.