ഒല്ലൂർ: ക്രിസ്റ്റഫർനഗറിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാനുള്ള കോർപറേഷന്റെ ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തടഞ്ഞു.
ശക്തമായ എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച് മേയറും സംഘവും മടങ്ങി. ക്രിസ്റ്റഫർനഗറിൽനിന്ന് അഞ്ചേരി റോഡിലേക്കുതിരിയുന്ന ഭാഗത്ത് പൊതുകിണറിനോടുചേർന്ന് റെഡിമെയ്ഡ് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനായി കോർപറേഷൻ അധികൃതർ നടത്തിയ ശ്രമമാണ് തടഞ്ഞത്.
സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കി സുരക്ഷിതമായ സ്ഥലത്തേ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാവൂ എന്ന നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടേയും നിർബന്ധത്തെതുടർന്നാണ് മേയർ, ഡെപ്യൂട്ടി മേയർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തിനു റെഡിമെയ്ഡ് ബസ് സ്റ്റോപ്പുമായി തിരിച്ചുപോകേണ്ടിവന്നത്. 40 വർഷം പഴക്കമുള്ളതും 35 ഓട്ടോറിക്ഷകൾ ഉള്ളതുമായ ഓട്ടോപേട്ടയാണ് അഞ്ചേരി റോഡിന്റെ ഒരുവശത്തായി ഉള്ളത്.
ഇപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലത്ത് പണ്ടുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തുടർച്ചയായുണ്ടായ അപകടങ്ങളെയും ഗതാഗതക്കുരുക്കിനെയുംതുടർന്ന് പൊളിച്ച് പ്രധാന റോഡിൽ തെക്കോട്ട് മാറ്റിസ്ഥാപിച്ചു. ഒന്നരവർഷത്തിനുശേഷം കോടതി സ്റ്റേ ഉണ്ടെന്നുപറഞ്ഞ് ആ ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിക്കുകയായിരുന്നു.
തുടർന്നാണ് പൊതുകിണറിനോടുചേർന്നുള്ള ഇടുങ്ങിയ സ്ഥലത്ത് വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാൻ കോർപറേഷൻ അധികൃതർ തുനിഞ്ഞത്. തികച്ചും സുരക്ഷിതമായ സ്ഥലത്തുവേണം ബസുകാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനെന്നും സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കിയാൽ സൗകര്യപ്രദമായ സ്ഥലം ലഭിക്കുമെന്നും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചൂണ്ടിക്കാട്ടി. കോർപറേഷൻ അധികാരികളുമായി തർക്കം നടക്കുന്നതിനിടെപോലും വാഹനാപകടമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
Tags : nattu visheshsam Corporation's attempt