എം. മുകുന്ദന് 84-ാം ജന്മദിന വേളയിൽ മയ്യഴി പൗരാവലി ഒരുക്കിയ സ്നേഹാദര ചടങ്ങിൽ അശോക് കുമാർ എംഎൽഎ ഉപഹാരം നൽകുന്നു.
മാഹി: എഴുത്തുകാരനാകാൻ സർഗാത്മകത മാത്രം മതിയാകില്ല. അതിന് കഠിനാധ്വാനം കൂടി ഉണ്ടായാലേ കഴിയുകയുള്ളൂവെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. 84 ാം ജന്മദിന വേളയിൽ മയ്യഴി പൗരാവലി നൽകിയ ആദരവ് ഏറ്റു വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെറിയ എഴുത്തുകാരനായി കഴിയാൻ എന്നെ ജന്മനാട് അനുവദിച്ചില്ല. എഴുത്തുജീവിതത്തിൽ ചെറിയ നേട്ടം കൈവരിച്ചാൽ മയ്യഴിക്കാർ ചുറ്റും കൂടി അനുമോദിക്കും.
എഴുത്തുകാരുടെ ഏറ്റവും വലിയ ഇഷ്ടവും അത്തരം അനുമോദനങ്ങളാണെന്നും മുകുന്ദൻ പറഞ്ഞു. പ്രായം കൂടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് എഴുത്തിനോടുള്ള അഭിനിവേശം കെടില്ല. അതു തുടർന്നു കൊണ്ടേയിരിക്കും. എന്റെ കാൽ മയ്യഴി മണ്ണിൽ ഊന്നി എഴുതിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ ശ്രീജയുമൊത്താണ് മുകുന്ദൻ ടാഗോർ പാർക്കിൽ എത്തിയത്. പരിപാടിയിൽ ജന്മദിന കേക്ക് മുറിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു. അശോക് കുമാർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, രമേശ് പറമ്പത്ത്, അസീസ് മാഹി, ദിനേശൻ അങ്ക വളപ്പിൽ, വടക്കൻ ജനാർദനൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews