മഞ്ചേരി മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിർമാണത്തിന് തടസമായ മണ്ണ് നീക്കം ചെയ്തപ്പോള്‍
മഞ്ചേരി: മാസങ്ങളായി മുടങ്ങിക്കിടന്ന മഞ്ചേരി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു.
തടസമായി നിന്ന മണ്ണ് നീക്കിയതോടെയാണിത്. 4000-ത്തോളം ക്യുബിക് മീറ്റര്‍ മണ്ണാണ് സ്ഥലത്ത് നിന്ന് നീക്കിയത്. അഡ്വ. എം. റഹ്മത്തുള്ള എംഎല്‍എയുടെ ഇടപെടലില്‍ ജില്ലാ കളക്ടര്‍ മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ എം. മുകുന്ദനെ നോഡല്‍ ഓഫിസറായി നിയമിച്ച് മണ്ണ് നീക്കാന്‍ ഉത്തരവിടുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊര്‍ജ്ജവും രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കാനാകും.
മണ്ണുനീക്കലുമായി ബന്ധപ്പെട്ട് എംഎല്‍എ രണ്ടുതവണ ആശുപത്രി അധികൃതരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം ജില്ല കളക്ടറും ഈ യോഗങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ല വികസന സമിതി യോഗത്തിലും എംഎല്‍എ വിഷയം ഉന്നയിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്.
പുല്ലഞ്ചേരിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് നിബന്ധനകള്‍ക്ക് വിധേയമായി മണ്ണ് സംഭരിച്ചത്. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് ദിവസം 50 ലോഡിലധികം മണ്ണാണ് നീക്കം ചെയ്തത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പിഎം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് മുഖേനയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാധുനിക തീവ്രപരിചരണ വിഭാഗം ഒരുക്കുന്നത്. ആശുപത്രിയോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന 64 സെന്റ് ഭൂമിയിലാണ് നിര്‍മാണം.
ഇതില്‍ 24 സെന്റില്‍ 45,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള നാല് നില കെട്ടിടത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. 23.75 കോടി രൂപയുടെ ടെന്‍ഡറില്‍ 17.25 കോടി രൂപ കെട്ടിട നിര്‍മാണത്തിനും ബാക്കി തുക ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് വിനിയോഗിക്കുക.