അയ്മനം പുത്തൻകരി പാടത്തെ മോട്ടോർ പെട്ടിമട മട തള്ളി വീണപ്പോൾ.
കുമരകം: അയ്മനം പുത്തൻകരി പാടശേഖരത്തിൽ മടവീണു. 260 ഏക്കറുള്ള പാടത്ത് വിത കഴിഞ്ഞിട്ട് 22 ദിവസം മാത്രമായിരിക്കേയാണ് മടവീഴ്ച. മട വീണതോടെ പാടശേഖരത്തിലേക്ക് വെള്ളം അതിവേഗം കയറി. മോട്ടോർ തറയും മോട്ടോർ ഷെഡും മോട്ടോറും പെട്ടിയും പറയും ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ ഒഴുക്കിൽപ്പെട്ടു കാണാതായി.
പാടശേഖരത്തിന് ചുറ്റുമായി കെസിഎം കോളനിയിലും മറ്റുമായി 150-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെയെല്ലാം വീടുകൾ വെള്ളത്തിലായി. പുത്തൻകരി പാടത്ത് മൂന്ന് മോട്ടോറുകളാണുള്ളത്. മടയിട്ട് രണ്ട് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാലും നെൽച്ചെടികൾ രക്ഷിക്കാനാകില്ല. മട വീണ ഭാഗത്ത് പുതിയമോട്ടോറും പെട്ടിയും പറയും സ്ഥാപിക്കാൻ വലിയ മുതൽ മുടക്കണം. അതിനാൽ ഈ വർഷകൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകരെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയമോൻ കരീമഠം പറഞ്ഞു.
കുമരകത്ത് വിതച്ചിട്ട് അഞ്ചു ദിവസമായ കൊല്ലകരിപാടം ബണ്ട് കവിഞ്ഞൊഴുകി നിറയാറായി. കർഷകരും തൊഴിലാളികളും ബണ്ട് സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. 195 ഏക്കറുള്ള കൊല്ലകരി പാടത്തെ വട്ടത്തുരുത്തിലും പുറംബണ്ടിലുമായി അനേകം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാടം മുങ്ങിയാൽവീടുകളെല്ലാം വെള്ളത്തിലാകും. വിത ഒരുക്കുപണി പൂർത്തിയാക്കി കള കിളിർപ്പിച്ചു കൊണ്ടിരുന്ന ഇടവട്ടം പാടത്തും ബണ്ട് കവിഞ്ഞ് വെള്ളം കയറുന്നത് തടയുന്ന ശ്രമത്തിലാണ് കർഷകർ.