ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ നിരവധിപേരെ കടിച്ച് ഭീതി പരത്തിയ തെരുവുനായ ചത്ത നിലയിൽ. ഇന്നലെ ഉച്ചയോടെ കാട്ടിപ്പള്ളയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നായയെ കൊല്ലാൻ അനുമതി തേടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക് കത്തുനൽകിയിരുന്നു. നായ ചത്തതോടെ ഇതിനു പേവിഷബാധ ഉണ്ടായിരുന്നതായ സംശയം ബലപ്പെടുകയാണ്.
പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണിലും പരിസരപ്രദേശങ്ങളിലുമായി 10 പേരെയാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ഈ നായ കടിച്ചത്. വീട്ടുമുറ്റത്തും കടകളിലും വരെ ഓടിക്കയറി ആളുകളെ കടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇരിയണ്ണി റോഡിലെ തയ്യൽക്കടയിലേക്ക് ഓടിക്കയറി ജീവനക്കാരിയെ കടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തൊട്ടടുത്ത മില്ലിലും ആയുർവേദ കടയിലും കയറിയെങ്കിലും അവിടങ്ങളിലെ ജീവനക്കാർ കസേര ഉൾപ്പെടെ എടുത്ത് പ്രതിരോധിച്ച് കടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
മുണ്ടക്കൈ മുല്ലച്ചേരിയടുക്കത്തെ ഓട്ടോ ഡ്രൈവർ പ്രസാദിനെ സ്വന്തം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് നായ ഓടിക്കയറി ആക്രമിച്ചത്. വൈകിട്ട് കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരികയായിരുന്ന മുണ്ടക്കൈയിലെ റംലയേയും ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ റംലയെ വീണ്ടും കടിക്കുകയായിരുന്നു, നാട്ടുകാർ ഓടിയെത്തിയാണ് റംലയേയും കുട്ടിയേയും രക്ഷിച്ചത്.
ബോവിക്കാനത്തെ സി.എച്ച്. മുഹമ്മദ് കുഞ്ഞിയെ വീട്ടുമുറ്റത്തുവച്ചും പലചരക്കു കട നടത്തുന്ന കൊടവഞ്ചിയിലെ അച്യുതൻ, തയ്യൽക്കടയിലെ ജീവനക്കാരി അഞ്ജലി, മുസല്യാർ നഗറിലെ പി.വി. സാറ, മകൻ രണ്ടുവയസുള്ള അസാൻ, കാട്ടിപ്പള്ളത്തെ സ്വകാര്യ ഫാമിൽ ജോലിചെയ്യുന്ന കായംകുളം കൃഷ്ണപുരം സ്വദേശി ദിലീപ് കുമാർ, കർണാടക ഹുബ്ലി സ്വദേശി അരുൺകുമാർ എന്നിവർക്കും കടിയേറ്റു.
നായയെ ഭയന്ന് ഇന്നലെ പലരും കുട്ടികളെ സ്കൂളിലേക്കയയ്ക്കാൻ പോലും മടിച്ചിരുന്നു.അതേസമയം മുളിയാർ എട്ടാംമൈലിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രത്തിൽനിന്ന് നായ്ക്കളെ പരിസരപ്രദേശങ്ങളിൽ തന്നെ തുറന്നുവിടുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നതെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്ന് പേവിഷബാധയുള്ള നായ്ക്കൾ പോലും മുളിയാറിലും പരിസരപ്രദേശങ്ങളിലും എത്തുന്നതെന്നാണ് പരാതി. നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടണമെന്നാണ് നിയമമെങ്കിലും എബിസി കേന്ദ്രത്തിന്റെ നടത്തിപ്പിന് കരാർ എടുത്ത ഏജൻസി ഇക്കാര്യം പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്.
Tags : Nattuvishesham Local Desk Deadly street Muliyar;