ജനവാസ മേഖലകളിൽ ചുറ്റിത്തിരിഞ്ഞ് നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന നേരം പുലര്‍ന്നശേഷം ഭൂതത്താന്‍കെട്ട് ഡാമിന് സമീപം പെരിയാര്‍കടന്ന് വനത്തിലേക്ക് പോകുന്ന ദൃശ്
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ പകലുൾപ്പെടെ ജനവാസമേഖലയിൽ സ്ഥിരമായി ചുറ്റിക്കറങ്ങുന്ന കാട്ടാനയെ ആവശ്യമെങ്കിൽ കുങ്കിയാനകളുടെ സഹായത്തോടെ കാടുകയറ്റാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവും ഭരണസമിതി അംഗങ്ങളും നൽകിയ പരാതിയിന്മേലാണ് നടപടി.
മലിപ്പാറ കുളങ്ങാട്ടുകുഴി മേഖലയിൽ തമ്പടിച്ച കാട്ടാനയെ പലതവണ കാടുകയറ്റി വിട്ടെങ്കിലും വീണ്ടും തിരികെയെത്തുകയായിരുന്നു. ഒടുവിൽ ആന ശല്യം രൂക്ഷമായപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ജില്ലാ കളക്ടറെ നേരിൽകണ്ട് ബോധിപ്പിച്ച പരാതിയിലായിരുന്നു നടപടി.
ആനയെ ഏതു വിധേനയും നീക്കം ചെയ്യുക, ആവശ്യമെങ്കിൽ കുങ്കിയാനകളുടെ സഹായത്തോടുകൂടി കാടുകയറ്റുക എന്നതായിരുന്നു ജില്ലാ കളക്ടർ മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് നൽകിയ നിർദേശം. ഫോൺ മുഖാന്തരം ആണ് നിർദേശം നൽകിയത്. രേഖാമൂലമുള്ള ഉത്തരവ് പിന്നാലെ നൽകുമെന്നും കളക്ടർ ഉറപ്പു നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ വ്യക്തമാക്കി.
ഇതിന് ആവശ്യമായി വരുന്ന തുക ദുരിതാശ്വാസനിധിയിൽ നിന്നും കണ്ടെത്തണമെന്നും കളക്ടർ മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് നിർദേശം നൽകി. കാട്ടാനശല്യം പതിവ് സംഭവമായിട്ടും നടപടികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ ഇടപെടൽ മൂലം കളക്ടർ നേരിട്ട് ഉത്തരവിട്ടത്. ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Tags : Local News Nattuvishesham Ernakulam