ചെറുതോണി: മാസങ്ങളായി പ്രവര്‍ത്തനമില്ലാതിരുന്ന ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയത്തുനിന്നുള്ള ഒരു അംഗത്തെ ആഴ്ചയില്‍ രണ്ടു ദിവസത്തേക്കു നിയമിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ഫോറം സിറ്റിംഗ് ഉള്ളത്.
പരാതികള്‍ക്കു പരിഹാരം കാണേണ്ട ജഡ്ജിംഗ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് ഫോറത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. ജില്ലാ ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടതാണ് ജഡ്ജിംഗ് പാനല്‍. പ്രസിഡന്റും ഒരംഗവുമുണ്ടെങ്കില് സിറ്റിംഗ് നടത്താം. ഇവിടെ പ്രസിഡന്റ് മാത്രമാണ് നിലവിലുണ്ടായിരുന്നത്. സിറ്റിംഗ് നിലച്ചതു മുതല്‍ കമ്മീഷനു മുന്നിലെത്തിയ നൂറുകണക്കിന് അപേക്ഷകള്‍ പരിഹാരം കാണാതെ കെട്ടിക്കിടക്കുകയായിരുന്നു.
അഞ്ചു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ഒരംഗത്തിന്റെ ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രണ്ടാമത്തെ അംഗവും കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിരമിച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്കു തുടര്‍ നിയമനം നല്‍കില്ല. ഇതോടെ സിറ്റിംഗ് പൂര്‍ണമായും നിലച്ചു. സിറ്റിംഗ് നിലച്ചതോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ മാസത്തില്‍ ഒരു അദാലത്ത് മാത്രം നടത്തുകയായിരുന്നു. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ചയായിരുന്നു അദാലത്ത് നടത്തിയിരുന്നത്. ഈ അദാലത്തു വഴി ചുരുക്കം ചില പരാതികള്‍ക്കു മാത്രമാണ് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നത്. വിവിധ ഉത്പന്നങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ ആശ്രയമായിരുന്നു ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. ഉപഭോക്താവിനു നേരിട്ടോ അഭിഭാഷകന് മുഖേനയോ കേസ് ഫയല്‍ ചെയ്യാം.
Tags : nattuvishesham district news