കൊക്കയിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ദേശീയപാതയിലേക്ക് എത്തിക്കുന്നു.
പെരുവന്താനം: മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്. ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ഞായറാഴ്ച രാത്രി 11ാടെയായിരുന്നു സംഭവം. കോട്ടയം കല്ലറ സ്വദേശിയായ യുവാവിനെ ചെന്നൈയിൽ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് നാടിനെ മുൾമുനയിലാക്കിയ സംഭവം അരങ്ങേറിയത്.
സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് പ്രാഥമിക ആവശ്യം നിറവേറ്റാൻ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തിയ ഉടൻതന്നെ സമീപത്തെ കൊക്കയിലേക്ക് യുവാവ് എടുത്തുചാടി. വാഹനത്തിലുള്ളവർ ഭയന്നുവിറച്ച് അലറി വിളിച്ചു. കൂരിരുട്ടും മൂടൽമഞ്ഞും ചാറ്റൽ മഴയും മൂലം ഒന്നും കാണാനാവാത്ത സാഹചര്യം. തുടർന്ന് പെരുവന്താനം പോലീസിലും പീരുമേട് ഫയർഫോഴ്സിലും വിവരം അറിയിച്ചു.
അഗാധമായ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ യാതൊരു വിവരവും ആർക്കുമറിയില്ലായിരുന്നു. ശരവേഗത്തിൽ പാഞ്ഞെത്തിയ പീരുമേട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് കൊക്കയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. എല്ലാ സഹായവുമായി പെരുവന്താനം പോലീസും ഒപ്പമുണ്ടായിരുന്നു.
കാട്ടുമുള്ളും പൊന്തക്കാടുകളും നിറഞ്ഞ അഗാധ ഗർത്തത്തിലേക്ക് വടത്തിന്റെയും കയറിന്റെയും സഹായത്തോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇറങ്ങി. ഒടുവിൽ പരിക്കുകളോടെ കാട്ടുചെടികൾക്കിടയിൽ ഉടക്കിക്കിടന്ന യുവാവിനെ ഉദ്യോഗസ്ഥർ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അതിസാഹസികമായ പരിശ്രമത്തിനൊടുവിൽ യുവാവിനെ പുറത്തെത്തിക്കുകയുമായിരുന്നു.
ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ മനഃസാന്നിധ്യവും അവസരോചിത ഇടപെടലും മൂലം യുവാവിന്റെ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും. വീഴ്ചയിൽ പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : nattuvishesham district news