ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്തതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജനറൽ വാർഡിൽ ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ.
ഇരിട്ടി: മലയോര മേഖലയിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുമ്പോഴും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം. 16 ഡോക്ടർമാർ വേണ്ടിടത്ത് ആറുപേർ മാത്രമാണ് നിലവിൽ ഡ്യൂട്ടിയിലുള്ളത്. ഇതോടെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ആശുപത്രി സേവനങ്ങൾ പ്രതിസന്ധിയിലായി. 42 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള ആശുപത്രിയിൽ നിലവിൽ 10 രോഗികൾ മാത്രമാണുള്ളത്. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ കണ്ണൂർ, പരിയാരം തുടങ്ങിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഇതോടെ സ്ത്രീ, പുരുഷ വാർഡുകളിലെ കിടക്കകൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
സാധാരണക്കാരുടെ പ്രധാന ആശ്രയമായ ആശുപത്രിയിൽ ദിവസേന തൊള്ളായിരത്തോളം രോഗികളാണ് ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. ഇത്രയും രോഗികളെ പരിശോധിക്കാൻ ആവശ്യമായ ഡോക്ടർമാരില്ലാത്തത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ മൂന്ന് പേരുടെയും നേത്രരോഗ വിഭാഗത്തിൽ ഒരാളുടെയും അനസ്തേഷ്യ വിഭാഗത്തിൽ ഒരാളുടെയും ഒഴിവുകളുണ്ട്.
ആശുപത്രി സൂപ്രണ്ടിന്റെ തസ്തികയും സ്ഥലംമാറ്റത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം ഫിസിഷ്യൻ കൂടി സ്ഥലം മാറിപ്പോയതോടെ കിടത്തി ചികിത്സാ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ ആവശ്യമായ ഡോക്ടറുടെ സേവനം ഇല്ലാത്ത സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു. ഇതോടെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്ന ചില രോഗികൾ ആശുപത്രി വിട്ടു പോവുകയാണ്.
നഗരസഭ മുഖേന നിയമിക്കേണ്ട ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻആർഎച്ച്എം) മുഖേന നിയമിക്കേണ്ട ഡോക്ടറുടെയും ഒന്നു വീതം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. സ്ഥലം മാറിപ്പോയവർക്ക് പകരം നിയമനം നടത്തിയ ചിലർ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും പരാതിയുണ്ട്. നിലവിൽ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാർ, രണ്ട് ജൂനിയർ കൺസൾട്ടന്റുമാർ, ഒരു ശിശുരോഗ വിദഗ്ധൻ, ഒരു അസിസ്റ്റന്റ് സർജൻ എന്നിവരാണ് ആശുപത്രിയിലെ പ്രധാന ചികിത്സാ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒരു ദന്തൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്.
ആശുപത്രിയിൽ നിലവിൽ ലഭ്യമായ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും കിടത്തി ചികിത്സാ സൗകര്യങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും വേണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.
Tags : NattuVishesham DistrictNews