ബേക്കൽ: കുടുംബവഴക്കുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതിനു പിന്നാലെ വയോധികയ്ക്കും മകൾക്കും കുത്തേറ്റു. പാക്കം ചെരക്കപ്പാറയിലെ യശോദ (67), മകൾ ഷൈജിമോൾ (30) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായ യശോദയുടെ ഭർത്താവ് നാഗരാജനെ (73) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിക്കരയിലെ ഓട്ടോ ഡ്രൈവറായ നാഗരാജൻ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും കുടുംബവുമായി വേറിട്ട് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ യശോദയെ ആക്രമിച്ചതായി അവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധം മൂലമാണ് വീണ്ടുമെത്തി ആക്രമിച്ചതെന്നാണ് പരാതി. യശോദയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് ഷൈജിമോൾക്കും കുത്തേറ്റത്. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസിൽ കീഴടങ്ങിയതിനു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട നാഗരാജനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.