മോഷ്ടിച്ച കുറച്ചുസാധനങ്ങൾ തിരികെ കൊണ്ടുവന്നിട്ട നിലയിൽ.
നെല്ലിക്കുറ്റി: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിമുറ്റത്തും പഴയ പള്ളിമുറിയിലും സൂക്ഷിച്ച സാധനങ്ങൾ മോഷണം പോയതായി പരാതി. പഴയ പള്ളി പൊളിച്ചു മാറ്റുന്നതിനിടെ സൂക്ഷിച്ച സാധനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ 16ന് രാത്രിയിലാണ് മോഷണം നടന്നത്. 17 നാണ് മോഷണ വിവരം ഇടവകാംഗങ്ങളും വികാരിയച്ചനും അറിയുന്നത്.
ഉടൻ കുടിയാന്മല പോലീസിൽ വിവരം അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. എന്നാൽ, 18ന് രാത്രി മോഷ്ടിക്കപ്പെട്ട കുറച്ചു സാധനങ്ങൾ അവിടെത്തന്നെ കൊണ്ടുവന്ന് തിരികെ ഇട്ടതായും കണ്ടെത്തി. ഗ്യാസ് സിലിണ്ടർ, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, അലുമിനിയം കുടം, നിരവധി പാത്രങ്ങൾ.
അലുമിനിയം ഡിഷുകൾ, പെഡസ്ട്രൽ ഫാൻ, സീലിംഗ് ഫാനുകൾ, 70 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്ന രണ്ട് കന്നാസുകൾ, രണ്ടു ചാക്ക് കോപ്പർ വയർ, മൂന്ന് കോളാന്പി മൈക്ക്, പാറ പൊട്ടിക്കുന്ന കന്പികൾ തുടങ്ങിയ നിരവധി സാധനങ്ങളാണ് മോഷണം പോയത്. പള്ളിയിലെ സിസിടിവി കാമറയിൽ ഒരു ഓട്ടോറിക്ഷയും മറ്റൊരു വാഹനവും പല പ്രാവശ്യം വന്നുപോകുന്നതായുള്ള ദൃശ്യങ്ങൾ ഉണ്ട്. ഈ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. കുടിയാന്മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.