മണിയാർ ഡാമിൽ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകളിലൂടെ പുറത്തേക്കുവരുന്ന വെള്ളം.
റാന്നി, ആറന്മുള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
വെള്ളിയാഴ്ച രാത്രി ളാഹയിൽ രേഖപ്പെടുത്തിയത് 24 സെന്റിമീറ്റർ മഴ
പത്തനംതിട്ട: ജില്ലയില്‍ അതിതീവ്രമഴ. രാത്രിയിൽ തുടങ്ങിയ മഴ നേരം പുലരുവോളം നീണ്ടു. ഇരുട്ടി വെളുത്തപ്പോഴേക്കും റാന്നി, വടശേരിക്കര മേഖലകള്‍ മുങ്ങി. പമ്പാനദി കരകവിഞ്ഞ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ രാത്രിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലയില്‍ 30 സെന്റിമീറ്ററോളം മഴ ലഭിച്ചുവെന്നാണ് കണക്ക്.
കോഴഞ്ചേരിയിലും ആറന്മുളയിലും രാവിലെ മുതൽ വെള്ളം കയറി. റോഡുകളിലും പുരയിടങ്ങളിലും പ്രളയജലം വളരെ പെട്ടെന്ന് നിറഞ്ഞു. പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി.
കിഴക്കന്‍ മേഖലയില്‍ വയാറ്റുപുഴ ഭാഗത്ത്് ഉരുള്‍പൊട്ടുകയും കല്ലാറിലടക്കം ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പമ്പാനദി വളരെ വേഗം കരകവിയുകയായിരുന്നു. മണിയാര്‍ സംഭരണിയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെ വന്നതും പ്രളയക്കെടുതികൾ രൂക്ഷമാക്കി. വനമേഖലയില്‍ പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടുകയും ചെയ്തു. ഇതിനൊപ്പം മലവെള്ളപ്പാച്ചിൽ കൂടി ആയതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി മാറി.
കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയത് കനത്ത മഴ
ജില്ലയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ മൺസൂൺ കാലയളവിലെ ഏറ്റവും കൂടിയ മഴയാണ് വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ളാഹയിലാണ്. 24 സെന്റി മീറ്റർ മഴ വെള്ളിയാഴ്ച രാത്രി ളാഹയിൽ ലഭിച്ചുവെന്നാണ് കണക്ക്. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇതംഗീകരിച്ചിട്ടുണ്ട്.
4.4 മീറ്റർ മഴയാണ് തുന്പമണ്ണിലെ കേന്ദ്ര ജലകമ്മീഷന്റെ മഴമാപിനിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മാലക്കരയിൽ 8.2 സെന്റിമീറ്ററും കല്ലൂപ്പാറയിൽ 2.3 സെന്റിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാടമണ്ണിൽ 7.4 സെന്റിമീറ്ററാണ് മഴ ലഭിച്ചത്. നാലിടങ്ങളിലാണ് ജില്ലയിൽ കേന്ദ്രജലകമ്മീഷൻ മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. ഇതനുസരിച്ചാണ് നദികളിൽ മുന്നറിയിപ്പ് നൽകാറുള്ളത്.
കോന്നി വനമേഖലയിൽ ആവണിപ്പാറയിൽ 19 സെന്റിമീറ്ററും മുള്ളുമലയിൽ 14.7 സെന്റിമീറ്ററും മണ്ണീറയിൽ 26.1 സെന്റിമീറ്ററും തവളപ്പാറയിൽ 18.3 സെന്റിമീറ്ററും കരിപ്പാൻതോട്ടിൽ 23.4 സെന്റിമീറ്ററുമാണ് മഴയുടെ അളവ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് 24.2 സെന്റിമീറ്ററും പന്പയിൽ 19 സെന്റിമീറ്റും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പന്പാനദിയിൽ മാലക്കരയിൽ 7.1 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് റെഡ്അലർട്ട് നിലയിലാണ് നദിയിലെ വെള്ളം. മാടമൺഭാഗത്തും റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. അച്ചൻകോവിലാറിന്റെ തുന്പമൺ ഭാഗത്ത് 8.04 മീറ്ററിലേക്ക് ജലനിരപ്പെത്തി. മണിമലയാറ്റിൽ കല്ലൂപ്പാറ ഭാഗത്തെ ജലനിരപ്പ് 4.15 മീറ്ററാണ്. ഈ ഭാഗങ്ങളിലെല്ലാം അപകട മുന്നറിയിപ്പുകൾ നിലനിൽക്കുകയാണ്.
മണിയാര്‍ തുറന്നിട്ടത് മിന്നല്‍ പ്രളയത്തിനു കാരണം
വടശേരിക്കര മണിയാര്‍ സംഭരണി തുറന്നിട്ടിരിക്കുന്നത് പമ്പാനദിയില്‍ വെള്ളം ഉയര്‍ന്ന് മിന്നല്‍ പ്രളയത്തിനു കാരണമായി. ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ജനുവരി മുതല്‍ ജലസേചന വകുപ്പിന്റെ മണിയാര്‍ സംഭരണി തുറന്നിരിക്കുകയാണ്. വേനല്‍ക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടര്‍ അടച്ചിട്ടില്ല. ഇത്തവണ വേനലിൽ ഇടതുകര, വലതുകര കനാലുകളിലൂടെ ജലസേചനവും ഇല്ലായിരുന്നു. മണിയാറിൽ തടയാതെ വന്നതോടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം നേരേ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്.
ഷട്ടറുകള്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്കു കഴിഞ്ഞിട്ടുമില്ല.മഴ ശക്തമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല. കിഴക്കന്‍ മലയോര മേഖലയില്‍ മഴ ശക്തമായതോടെ മൂഴിയാറിലും ഷട്ടറുകള്‍ തുറന്നു. പെരുനാട് പവര്‍സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അള്ളുങ്കല്‍, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു.
പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ തടയണ നിറഞ്ഞു കവിഞ്ഞ് വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും തടയണയിൽ നിന്ന് വെള്ളം ഉയർന്നെത്തി കുരുമ്പൻമൂഴി കോസ് വേ പാലംമൂടി ക്കിടക്കുകയാണ്.
2018ലേതിനു സമാനമായ സാഹചര്യം
അപ്രതീക്ഷിതമായ വെള്ളപ്പൊക്കം 2018നെ പലയിടങ്ങളിലും ഓർമിപ്പിച്ചു. 2018 ഓഗസ്റ്റ് 14നു രാത്രിയിലാണ് ഇതേപോലെയൊരു വെള്ളപ്പൊക്കം പന്പയുടെ തീരങ്ങളിലുണ്ടായത്. അതിതീവ്ര മഴയിൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറക്കേണ്ട സാഹചര്യവും അന്നുണ്ടായി. ഇതോടെ പന്പയുടെ തീരങ്ങൾ മുങ്ങുകയായിരുന്നു. ഇത്തവണ അതേനിലയിലേക്ക് വെള്ളം ഉയർന്നെങ്കിലും കെടുതികൾ പലയിടത്തും സമാനമായിരുന്നു.
മുന്നറിയിപ്പുകൾ ഗൗരവത്തിലായില്ല
വെള്ളിയാഴ്ച ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നതായി പറയുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല. വൈകുന്നേരത്തോടെയാണ് മഴ ശക്തമായത്. പകൽ കിഴ്ക്കൻ മലയോര മേഖലയിൽ മഴ ഉണ്ടായിരുന്നു. വ്യാഴാഴ്ച ജില്ലാ കളക്ടർമാർക്ക് മഴ മുന്നറിയിപ്പുകൾ കൃത്യമായി നൽകിയിരുന്നുവെന്നും നടപടികൾസ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നുമാണ് റവന്യുമന്ത്രി പറയുന്നത്.
പത്തനംതിട്ട ജില്ലയിൽ മാസങ്ങളായി തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണി പന്പാനദിയിൽ മഴക്കാല പ്രളയം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പും ഉണ്ടായതാണ്. എന്നാൽ ദുരന്ത നിവാരണ അഥോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ല. സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവാണ് കാലവർഷത്തിൽ ലഭിച്ചതെന്നതിനാൽ നദികളും നീരുറവകളും വറ്റിവരണ്ട സാഹചര്യം മുൻനിർത്തി പെട്ടെന്നൊരു പ്രളയം അധികൃതരും പ്രതീക്ഷിച്ചിരുന്നില്ല. വ്യാഴാഴ്ച മുതൽ പന്പയിലടക്കം പ്രളയ സമാനമായി ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നുവെന്ന് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.