ചേര്‍ത്തല: കാർഷിക ഉത്പന്നങ്ങളുടെ വിലവർധനവിന്റെ ഫലം കർഷകർക്ക് കൂടുതൽ ലഭ്യമാക്കുകയും കാലാവസ്ഥാവ്യതിയാനത്തിൽ കർഷകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് കേര പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല വിടിഎഎം ഓഡിറ്റോറിയത്തിൽ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷങ്ങൾക്കു ശേഷമാണ് കാർഷിക മേഖലയ്ക്കായി മാത്രം ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്ര പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരിന് വലിയ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അല്‍സ് വർഗീസ്, ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ, പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ബെന്നി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.