പ്രതീകാത്മക ചിത്രം
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകാൻ അഞ്ച് കിലോമീറ്റർ താണ്ടണമെന്ന പരാതിയുമായി വാർഡ് അംഗം. നാലും അഞ്ചും വയസുള്ള 24 കുട്ടികളാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. അഞ്ച് കിലോമീറ്റർ അകലെ ഒഴക്കനാട് വാർഡിലെ അങ്കണവാടിയെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വാർഡിൽ പൊതു സ്ഥലം ലഭ്യമല്ലാത്തതിനാൽ അങ്കണവാടിയില്ല. ഉണ്ടായിരുന്ന ഏക സ്കൂൾ വർഷങ്ങൾക്ക് മുമ്പ് അടച്ചു പൂട്ടി. വർഷങ്ങൾക്ക് മുമ്പ് വരെ റോഡ് പൊതുമരാമത്ത് വകയായിരുന്നു. പിന്നീട് അത് മാറി എസ്റ്റേറ്റ് അധികൃതരുടെ നിയന്ത്രണത്തിലായി. ഇതോടെ തകർന്ന് കുണ്ടും കുഴികളുമായി മാറിയിരിക്കുകയാണ് റോഡ്.
വിഷയത്തിലും അങ്കണവാടി നിർമാണത്തിനും അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയ്ക്ക് നിവേദനം നൽകിയെന്ന് വാർഡ് അംഗം ഷീബ രമണൻ അറിയിച്ചു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മുക്കട - കാരിത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഈ റോഡിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും മുമ്പ് സർവീസ് നടത്തിയിരുന്നു. അത് പുനരാരംഭിക്കണമെന്നും മെംബർ ആവശ്യപ്പെട്ടു.
Tags : Anganwadi Nattuvishesham District news