പ്രതീകാത്മക ചിത്രം
തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ-മൈനർ ഇറിഗേഷൻ, കെഎൽഡിസി തുടങ്ങി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനായി ഫെബ്രുവരി 19-ന് തന്നെ 2.30 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും, പ്രധാന തോടുകളുടെ ശുചീകരണം ഉൾപ്പെടെ 231 പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയെന്നും മേയർ പറഞ്ഞു. എന്നാൽ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള തോടുകളും കനാലുകളും ഒരുമിച്ച് ശുചീകരിക്കാതെ വെള്ളക്കെട്ടിന് സ്ഥിരപരിഹാരം സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി.
അശാസ്ത്രീയമായി നിർമിച്ച കാനകളെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച മേയർ, അവ താൻ വന്നതിന് ശേഷം നിർമിച്ചതല്ലെന്നും മുൻകാലങ്ങളിൽ നിർമിച്ചതാണെന്നും പറഞ്ഞു.
വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ശാസ്ത്രീയ മാപ്പിംഗ് നടത്തുകയും പോരായ്മകൾ പരിഹരിക്കുകയുമാണ് വേണ്ടത്. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.
മഴക്കാലം മുന്നിൽക്കണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, ഹെൽപ്ലൈൻ സംവിധാനം എന്നിവയും കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ കൂട്ടിച്ചേർത്തു
Tags : Nattuvishesham District News Flood Mayor