പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജീപ്പിന് എംവിഡി ചുമത്തിയ 50,000 രൂപ പിഴ വാഹന ഉടമകളായ ദമ്പതികൾക്ക് ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ കൈമാറി. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീപ്പിന് പിഴയിട്ട ഉദ്യോഗസ്ഥന്റെ നടപടി യുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയ സമയത്ത് ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മെഴുവേലി സ്വദേശികളായ ദമ്പതികളുടെ ഥാർ ജീപ്പിന് എംവിഡി ഉദ്യാഗസ്ഥൻ പിഴ ഇട്ടതിനേ തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംവിഡി ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി എംവിഡി യു ടെ സസ്പെൻഷൻ പിൻവലിക്കുകയും പിഴ തുക 5000 ൽ നിന്ന് 50000 ആയി വർധിപ്പിക്കുകയും ചെയ്തു.
പ്രളയമുണ്ടായ ദിവസം ഹൈക്കോടതിയിലെ അഭിഭാഷകരുടെ കൂട്ടായ്മ നടത്തിയ വള്ളസദ്യ ആറൻമുളയിൽ നടന്നിരുന്നു. വള്ളസദ്യ സമയത്ത് ജലനിരപ്പ് ഉയർന്നതോടെ ഹൈക്കോടതിയിലെ ഉന്നതരടക്കമുള്ളവരെ രക്ഷാപ്രവർത്തകർ ഓഫ് റോഡ് വാഹനങ്ങളിൽ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ അഭിഭാഷക കൂട്ടായ്മ പിഴത്തുക വാഹന ഉടമക്ക് നൽകാൻ മുന്നോട്ടു വന്നതെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ അബിൻ വർക്കി എംഎൽഎ യുടെ ഓഫീസിൽ വച്ച് പിഴത്തുകയായ 50000 രൂപ വാഹന ഉടമകളായ ദമ്പതികൾക്ക് കൈമാറി.
രക്ഷാപ്രവർത്തനത്തിന് മുന്നാട്ടു വന്ന വാഹന ഉടമകളായ ദമ്പതികൾക്കൊപ്പമാണ് താനെന്ന് അബിൻ വർക്കി വ്യക്തമാക്കി. എംവിഡിയുടെ നിയമപരമായ ഏതെങ്കിലും നടപടിയെ അല്ല വിമർശിച്ചതെന്നും, ജില്ലയുടെ മിക്ക ഭാഗങ്ങളും പ്രളയത്തിൽ മുങ്ങിയ സമയത്ത് വെള്ളം കയറാത്ത ജില്ലയിലെ ഏക ടൗണായ അടൂരിൽ ആ ദിവസം നടത്തിയ വാഹന പരിശോധനയുടെ ഉദ്ദേശ്യശുദ്ധിയെയാണ് വിമർശിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
മത്സ്യ ബന്ധന ബോട്ടുകൾ റോഡിൻ ഓടിക്കുന്നത് കുറ്റകരമാണ്. അതേപോലെ ജെസിബി ട്രാക്ടർ എന്നിവയിൽ ആളുകളെ കയറ്റുന്നതും അനുവദനീയമല്ല. എന്നാൽ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനായി മത്സ്യ ബന്ധന ബോട്ടുകൾ റോഡിൽ ഓടിക്കുകയും ട്രാക്ടർ, ജെസിബി, ടിപ്പർ പോലുള്ള വാഹനങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്യുന്നത് അടിയന്തര സാഹചര്യം കണക്കിലെടുത്താണ്. ഇത്തരം സാഹചര്യത്തിൽ എംവിഡിയുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യത്തെയാണ് വിമർശിച്ചതെന്ന് എംൽഎ പറഞ്ഞു. വാഹന ഉടമകൾ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയതാണെന്ന് അറിയിച്ചപ്പോൾ, നിങ്ങളെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആരെങ്കിലും നിർബന്ധിച്ചോ എന്ന ചോദ്യമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതും സംശയത്തിന് ഇടവരുത്തുന്നുവെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി.
Tags : NattuVishasham DistrictNews