മരട്: ബാറിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തെ തുടർന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നെട്ടൂർ മേലേത്താറ്റ് റോഡ് മാധവപ്പിള്ളിൽ വീട്ടിൽ എം.എ. പുഷ്പൻ (54) ആണ് മരിച്ചത്.
കുണ്ടന്നൂരിലുള്ള ഓജിസ് കാന്താരി ബാറിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.20 വരെയുള്ള സമയത്തായിരുന്നു സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ രണ്ടു പേരെ മരട് പൊലിസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദ് ജെജെ നഗർ കോളനി സ്വദേശി റോസ് ലയനൽ, പത്തനാപുരം മഞ്ഞക്കാല ജയഭവനത്തിൽ സുരേഷ് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. ബാറിലെത്തിയ പുഷ്പൻ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായതായും ഇതുമായി ബന്ധപ്പെട്ട്
സെക്യൂരിറ്റി ജീവനക്കാരുമായുള്ള വഴക്കിനും ബഹളത്തിനുമിടെ പുഷ്പന് മർദനമേറ്റതായും പറയുന്നു. വാക്കുതർക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാർ പിന്നിലേക്ക് ശക്തമായി തള്ളിയതിനെ തുടർന്ന് തലയടിച്ച് മറിഞ്ഞ് വീണ പുഷ്പന് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ പുഷ്പനെ പൊലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗൗരി. മക്കൾ: ആരതി, അനന്തു. മരുമകൻ: ശ്രീജിത്ത്.
Tags : Man injured