പ്രതീകാത്മക ചിത്രം
കൊല്ലം : നഗരത്തിലെ പ്രധാന റോഡുകളിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ഉളിയക്കോവില്‍- നായേഴ്സ് റോഡില്‍ ആറുപേരെയാണ് തെരുവുനായ കടിച്ചത്. ഉളിയക്കോവില്‍ കണ്ണമത്ത് ക്ഷേത്രത്തില്‍ തൊഴാനെത്തിയ നാലുപേരെ നായ കടിച്ചു. ഇതേ നായ കാവടിപ്പുറം ഷാപ്പിനു സമീപത്തെത്തി രണ്ടുപേരെ കടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.
അക്രമകാരിയായ നായയെ പിന്നീട് കൗണ്‍സിലര്‍ ടി.ആര്. അഭിലാഷിന്റെ നേതൃത്വത്തില്‍ കോര്പറേഷന് ഡോഗ് കാച്ചര്മാരെത്തി പിടികൂടി. നിരീക്ഷണത്തിനായി ഇതിനെ അഞ്ചാലുംമൂട്ടിലെ എബിസി സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
തേവള്ളി മാര്‍ക്കറ്റ് പരിസരത്ത് നായശല്യം രൂക്ഷമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന റോഡാണിത്. മാര്‍ക്കറ്റ് അടുത്തായതിനാല്‍ നായകള്‍ റോഡരികില്‍ കൂട്ടമായി കിടക്കുകയാണ് പതിവ്. കഴിഞ്ഞയാഴ്ച വൈദ്യ ഫ്ലാറ്റിലേക്കുള്ള റോഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ നായ കടിച്ചിരുന്നു. കടിച്ച നായയെ പിടിച്ചുകൊണ്ടുപോയി. എന്നാല്‍ നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്. മാര്‍ക്കറ്റില്‍ അറവുശാല പ്രവര്‍ത്തിക്കുന്നതിനാലാണ് നായ്ക്കള്‍ കൂടുതലായി എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നുണ്ട്.
മൈതാനങ്ങളിലേയും തീരപ്രദേശങ്ങളിലേയും സ്ഥിതി സമാനമാണ്. പ്രഭാതസവാരിക്കും വ്യായാമത്തിനായി ദിവസേന ഒട്ടേറെ ആളുകളാണ് ആശ്രാമം മൈതാനത്തേക്ക് എത്തുന്നത്.
സമൂഹ്യവിരുദ്ധര്‍ മൈതാനത്തെ കാടുപിടിച്ച സ്ഥലങ്ങളില്‍ ഭക്ഷ്യാവശിഷ്ടങ്ങളും അറവുമാലിന്യവും കൊണ്ടിടുന്നതുമൂലം ഇവിടം നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.രാത്രിയായാല്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ കയറാനാകില്ല. ചിന്നക്കട, കോണ്‍വെന്റ് ജംഗ്ഷന്, ഹൈസ്കൂള്‍ ജംഗ്ഷന് തുടങ്ങി നഗരത്തിന്റെ പലഭാഗത്തും നടപ്പാതയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായകളുടെ താവളമായി മാറുകയാണ്.
Tags : NattuVishasham DistrictNews