മനയ്ക്കച്ചിറ ശശിധരനും കുടുംബവും കട്ടിലിട്ട് ഇരിക്കുന്നു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിലെ കാർഷികമേഖലയായ വടയാറിലെ മനയ്ക്കച്ചിറ പൂർണമായി വെള്ളത്തിൽ മുങ്ങി. തലയോലപ്പറമ്പ് പഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി വെള്ളപ്പൊക്ക കാലത്ത് ബന്ധുവീടുകളിലേക്ക് താമസം മാറ്റും.
വീട്ടിൽ വെള്ളംകയറി കഴിയുമ്പോൾ കോൺക്രീറ്റ് കട്ടകൾ അടുക്കി കട്ടിൽ ഉയർത്തിവച്ചും ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്തുമൊക്കെ പിടിച്ചുനിക്കാൻ നോക്കി ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഇവർ നാട് വിടുന്നത്. കൃഷിയും ഉൾനാടൻ മത്സബന്ധനവുമായി ഉപജീവനം നടത്തിവരുന്ന 50 ഓളം നിർധന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൃഷിചെയ്താൽ മികച്ച വിളവ് ലഭിക്കുന്ന മണ്ണാണ് ഇവിടെയുള്ളത്. കപ്പയും പച്ചക്കറിയും ഏത്തവാഴയുമൊക്കെ കൃഷി ചെയ്യുന്നവർക്ക് പലപ്പോഴും വെള്ളമെത്തുമ്പോൾ മൂപ്പെത്താതെ വിളവെടുക്കേണ്ടിവരും.
വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക് പോയി. പശുവടക്കമുള്ള വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പോകാൻ കഴിയാത്തവർ വീട്ടിൽ തട്ടിട്ട് കഴിയുന്നുണ്ട്. വർഷകാലത്ത് ഇവരുടെ വീടും വഴിയും കൃഷിയിടവും നാലുമാസത്തോളം വെള്ളത്തിൽ മുങ്ങും.
48 ഏക്കർ വിസ്തൃതിയുള്ള എസ്എൻവി ബ്ലോക്കിലെ പുതുശേരി-മനയ്ക്കച്ചിറ റോഡിന്റെയും നാട്ടുതോടിന്റെയും ഓരത്തും പാടശേഖരത്തിന് നടുവിലുമാണ് കുടുംബങ്ങൾ താമസിക്കുന്നത്. പാടശേഖരത്തിന്റെ പുറംബണ്ടും റോഡും താഴ്ന്നുകിടക്കുന്നതും പാടശേഖരത്തോടനുബന്ധിച്ചുള്ള തോടുകൾ പുല്ലും പായലും പോളയും വളർന്ന് തിങ്ങി നികന്നു കിടക്കുന്നതുമാണ് പ്രദേശത്തെ വെള്ളപ്പൊക്കക്കെടുതിക്ക് ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിൽ പാടശേഖരത്തിലെ മോട്ടറടക്കം മുങ്ങി നശിച്ചു. എസ്എൻ വി മനയ്ക്കച്ചിറയടക്കമുള്ള പ്രദേശത്തെ റോഡുകളും പാടശേഖരങ്ങളുടെ താഴ്ന്നു കിടക്കുന്ന പുറം ബണ്ടും മണ്ണിട്ടുയർത്തി നിർമിച്ചാലേ തങ്ങളുടെ കൃഷിയും ജീവിതവും അഭിവൃദ്ധിപ്പെടുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു.
Tags : nattu vishesham Manakkachira shelter in relatives