പ്രതീകാത്മക ചിത്രം
മംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കു കീഴിൽ പുതുതായി ആരംഭിക്കുന്ന മംഗളൂരു-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയൽ റൺ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം. ബംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.50നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55നുതന്നെ മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേർന്നു. എട്ടുമണിക്കൂർ സമയമെടുത്ത് 2.50നു മംഗളൂരുവിലെത്താൻ ലക്ഷ്യമിട്ടിരുന്നതാണ് ഏഴുമണിക്കൂർ കൊണ്ടുതന്നെ എത്തിയത്.
തിരികെ മംഗളൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് 2.25നു പുറപ്പെട്ട ട്രെയിൻ ആറു മണിക്കൂറും 49 മിനിറ്റും മാത്രമെടുത്ത് രാത്രി 9.14 നു യശ്വന്തപുരയിൽ എത്തിച്ചേർന്നു. കബക പുത്തൂർ, സുബ്രഹ്മണ്യ റോഡ്, സകലേഷ്പൂർ, ഹാസൻ എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായിരുന്നത്. 16 കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തിയത്. ഈ മാസം അഞ്ചിനു നടന്ന ആദ്യത്തെ ട്രയൽ റൺ സാങ്കേതിക പ്രശ്നങ്ങൾ മൂലം ലക്ഷ്യം കണ്ടിരുന്നില്ല.
സാധാരണ എക്സ്പ്രസ് ട്രെയിനുകൾ ഒമ്പതു മുതൽ 10 മണിക്കൂർ വരെ സമയമെടുത്താണ് മംഗളൂരു-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. പുതിയ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഉത്തരകേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്കും പ്രയോജനപ്പെടും.
Tags : NattuVishesham DistricteNews