മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിന്റെയും മലങ്കര നസ്രാണി യുവജനസംഗമത്തിന്റെയും സമാപനം കുറിച്ചു
കോട്ടയം: സാമൂഹിക ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ നിരവധി സംഭാവനകൾ നൽകുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജനസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ തൂഫാൻ വാരിയറായി പ്രഖ്യാപിച്ച മന്ത്രി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെയും മെത്രാപ്പോലീത്തമാരെയും തൂഫാൻ വാരിയർ ബാഡ്ജും ധരിപ്പിച്ചു.
മാർ ഏലിയാ കത്തീഡ്രലിൽനിന്ന് ആരംഭിച്ച മഹാറാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുഗ്രഹസന്ദേശം നൽകി. ലഹരിക്കെതിരെ പോരാടാനും വയോജനങ്ങളെ കരുതാനും നാടിന്റെ പ്രതിസന്ധികളിൽ കൈകോർക്കാനും യുവശക്തിക്ക് കഴിയണമെന്ന് സഭാധ്യക്ഷൻ പറഞ്ഞു. ഒസിവൈഎം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യസന്ദേശം നൽകി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത യുവജനസന്ദേശവും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത കാതോലിക്കേറ്റ് സ്ഥാപന വാർഷിക സന്ദേശവും നൽകി.
ചലച്ചിത്രതാരം മാത്യു തോമസ് മുഖ്യാതിഥിയായി. സോദരന് ഒരു സൗധം ഭവന പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തിറക്കി. ഭവനപദ്ധതിയിലേക്ക് യുവജനപ്രസ്ഥാനം ഭാരവാഹിയായ ജിജോ ടി. ജോർജ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ഫ്രാൻസിസ് ജോർജ് എംപി, അബിൻ വർക്കി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, മറിയ ഉമ്മൻ, ഫാ. കെ.എം. സഖറിയ, ഫാ. തോമസ് ജോർജ്, ഫാ. തോമസ് കെ. മാത്യു, ഫാ. ബിനു മാത്യൂസ് ഇട്ടി, ഒസിവൈഎം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ഫാ. ജെയിൻ സി. മാത്യു, രെഞ്ചു എം. ജോയ് തുടങ്ങിയവർ സംബന്ധിച്ചു.
Tags : NattuVishesham DistrictNews