ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ കെ.എസ്. ചിത്ര അവതരിപ്പിച്ച ഭക്തിഗാനമേളയിൽനിന്ന്.
ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ നാളെമുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് കാഴ്ചശീവേലിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. കൊമ്പന് ഇന്ദ്രസെൻ ആദ്യ ദിവസം സ്വര്‍ണക്കോലമേറ്റും.
ഉത്സവത്തിന്റെ അവസാന അഞ്ച് ദിവസങ്ങളിലും ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ ദിവസങ്ങളിലുമാണ് സ്വര്‍ണക്കോല മെഴുന്നള്ളിക്കുന്നത്. ഒരു കിലോയിലധികം തനി സ്വര്‍ണത്തില്‍ തീര്‍ത്ത് മരതകപ്പച്ചയും വിശേഷപ്പെട്ട രത്നങ്ങളും പതിച്ച വീരശൃംഖല ചാര്‍ത്തിയിട്ടുള്ള സ്വര്‍ണക്കോലം വിലമതിക്കാനാവാത്തതാണ്.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂര്‍ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്ന് നടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയതമ്പുരാന്‍ നേരിട്ട് എഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേനടക്കലെത്തുമ്പോള് മേളത്തില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണ പുതുക്കി നാളെ ഉച്ചക്ക് വകകൊട്ടല്‍ ചടങ്ങ് നടക്കും.
ഇന്ന്
ക്ഷേത്രത്തിൽ
കാഴ്ചശീവേലി-രാവിലെ 6.30ന്
പാലഭിഷേകം-10ന്
ശ്രീഭൂതബലി- 11ന്
കൂത്തന്പലം
ചാക്യാർകൂത്ത് - ഉച്ചയ്ക്ക് ഒന്നിന്
കാഴ്ചശീവേലി- ഉച്ചകഴിഞ്ഞ് 3.30ന്
കേളി, മദ്ദളപ്പറ്റ്, പാഠകം- വൈകീട്ട് ആറിന്.
വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചുവയ്ക്കൽ, പഴുക്കാമണ്ഡപ ദർശനം, തായന്പക, കൊന്പ്-കുഴൽപറ്റ്, വിളക്കെഴുന്നള്ളിപ്പ്- രാത്രി എട്ടുമുതൽ ഒന്നുവരെ.
മേൽപുത്തൂർ ഓഡിറ്റോറിയം
കലാപരിപാടികൾ- രാവിലെ മുതൽ. ഭരതനാട്യം: അശ്വതി ആൻഡ് ശ്രീകാന്ത് - വൈകീട്ട് 6.00ന്
നൃത്തനൃത്ത്യങ്ങൾ: കൃഷ്ണപ്രഭ,ഗുരുവായൂർ - രാത്രി 7.30വൈഷ്ണവംവേദി
വയലിൻ ഫ്യൂഷൻ: ഗംഗ ശശീധരൻ - രാത്രി 9.00.
വൈകുണ്ഠം വേദി
കളരിപ്പയറ്റ്: വികെഎം കളരി സംഘം മലമൽകാവ് -
വൈകിട്ട് 5.00.
ഇന്നത്തെ ഉത്സവ തായന്പക
(രാത്രി എട്ടുമുതൽ)
1.തൃക്കൂർ മഹാദേവ് മാരാർ
2.കലാനിലയം ഉദയൻ നമ്പൂതിരി,ചിറയ്ക്കൽ നിധീഷ്,ചെറുതാഴം വിഷ്ണുരാജ്(ട്രിപ്പിൾ)
3.കലാമണ്ഡലം ബലരാമൻ,സദനം രാമകൃഷ്ണൻ (ഡബിൾ)
ഗുരുവായൂരിൽ മേളാസ്വാദകരുടെ തിരക്ക്
ഗുരുവായൂർ: ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് നടക്കുന്ന മേളവും രത്രിയിലെ തായമ്പകയും ആസ്വദിക്കാൻ മേളാസ്വാദകരുടെ തിരക്കാണ്. നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളം രാവിലെയും വൈകീട്ടും മൂന്ന് മണിക്കൂറോളമാണ്.
പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, പെരുവനം സതീശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ്മാരാർ, ഗുരുവായൂർ ശശിമാരാർ തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലെ പ്രമാണം.
പഞ്ചാരി, ചെമ്പ, ചെമ്പട, നവം, അഞ്ചടന്ത, അടന്ത, എന്നീ മേളങ്ങളാണ് വിസ്തരിച്ച്കൊട്ടുന്നത്. രാവിലെ ദിവസവും പഞ്ചാരിമേളമാണ്. മേളത്തിന് പുറമേ തായമ്പകയും പഞ്ചമദ്ദള കേളിയുമുണ്ട്. പള്ളിവേട്ട ആറാട്ടുദിവസങ്ങളിൽ പുറത്തേയ്ക്കെഴുന്നള്ളിപ്പിന് മേളവും, പഞ്ചവാദ്യവുമാണ്. പ്രഗത്ഭരായ വാദ്യകലാകാരന്മാരാണ് ഈ ദിവസങ്ങളിൽ കൊട്ടിക്കയറുക. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നൂറിലേറെ കലാകാരന്മാർ ഈ ദിവസങ്ങളിൽ മേളത്തിന് അണിനിരക്കും.ആറാട്ടുദിവസത്തെ പഞ്ചവാദ്യം നയിക്കുന്നത് ചോറ്റാനിക്കര വിജയൻ, കുനിശേരി അനിയൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ, ചെറുപ്പുളശേരി ശിവൻ തുടങ്ങിയവരാണ്.
ആസ്വാദകരുടെ വലിയ കൂട്ടമാണ് ഈ ദിവസങ്ങളിൽ ഉണ്ടാവുക. രാത്രിയിൽ 8.30ന് ആരംഭിക്കുന്ന തായമ്പക അർധരാത്രി ഒന്നോടെയാണ് അവസാനിക്കുക.ഇന്നലെ പോരുർ ഉണ്ണികൃഷ്ണൻ നയിച്ച പഞ്ചതായമ്പകയായിരുന്നു. കല്ലൂർ രാമൻകുട്ടി മാരാർ, കല്ലേക്കുളങ്ങര അച്ചുതൻകുട്ടി മാരാർ തുടങ്ങിയ പ്രഗത്ഭരാണ് വരും ദിവസങ്ങളിൽ തായമ്പകയിൽ വിസ്മയം തീർക്കുന്നത്.
Tags : Guruvayur Temple nattuvishesham local news