കാസർഗോഡ്: കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരേ മതപരമായ കാര്യങ്ങൾ ഉൾപ്പെടുത്തി വിദ്വേഷ പ്രസംഗം നടത്തിയ വനിതാലീഗ് നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാനയ്ക്കെതിരേയാണ് എൽഡിഎഫ് പരാതി നൽകിയത്.
മുള്ളേരിയയിൽ നടന്ന യുഡിഎഫ് കുടുംബയോഗത്തിൽ ഫർസാന ഷാനവാസിനെ മുനാഫിഖ് (കപട വിശ്വാസി) എന്ന് വിശേഷിപ്പിച്ചതായാണ് ആരോപണം. കാഫിർ എന്ന പ്രയോഗം പോലെ ഇസ്ലാം മത വിശ്വാസപ്രകാരം വെറുക്കപ്പെടേണ്ടവരെ വിശേഷിപ്പിക്കുന്ന വാക്കാണ് മുനാഫിഖ്. കോൺഗ്രസിലായിരുന്ന ഷാനവാസ് അഞ്ചുവർഷം മുമ്പ് എൽഡിഎഫിനൊപ്പം ചേർന്ന് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗിനെതിരേ അട്ടിമറി വിജയം നേടിയിരുന്നു. തുടർന്ന് അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
ഫർസാനയുടെ പരാമർശത്തിനെതിരേ വിമർശനവുമായി മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു വ്യക്തിയെ മുനാഫിഖ് എന്നു വിളിച്ചത് ഗൗരവതരമാണെന്നും രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇത്തരം വാക്കുകൾ ഒഴിവാക്കണമെന്നും മതപണ്ഡിതനും സമസ്ത ഭാരവാഹിയുമായ കുമ്പോൽ സയ്യിദ് അലി തങ്ങൾ പറഞ്ഞു.
അതേസമയം സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് പോലൊരു സ്ഥലത്ത് പ്രസംഗത്തിൽ മറ്റു ഭാഷകൾ കടന്നുവരുന്നത് സ്വാഭാവികമാണെന്നും ആ രീതിയിൽ ഉപയോഗിച്ച ഒരു വാക്കിന് മതപരമായ വ്യാഖ്യാനം നൽകേണ്ടതില്ലെന്നുമാണ് ലീഗ് നേതാക്കളുടെ നിലപാട്. മുനാഫിഖിന്റെ പണി എടുക്കുന്നവർ എന്ന പ്രയോഗം ഒരിക്കലും സ്ഥാനാർഥിയുടെ മതവിശ്വാസത്തെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തിൽ സ്ഥാനം കിട്ടാത്തപ്പോൾ സ്വന്തം പ്രസ്ഥാനത്തോട് വിശ്വാസവഞ്ചന കാണിച്ച് തരം പോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവത്തെ ചൂണ്ടിക്കാണിക്കാനാണ് താൻ ആ പ്രയോഗം ഉപയോഗിച്ചതെന്നുമാണ് ഫർസാനയുടെ വിശദീകരണം. കാഞ്ഞങ്ങാട് സ്വദേശിനിയായ ഫർസാന അറബിക് അധ്യാപികയും ആത്മീയ പ്രഭാഷകയുമാണ്.
Tags : Hate speech nattuvishesham local news