കനത്തമഴയെത്തുടർന്ന് കൊടകര മനക്കുളങ്ങര പാടശേഖരത്തിൽ വെള്ളത്തിൽവീണ നെൽച്ചെടികൾ.
തൃശൂർ: കഴിഞ്ഞദിവസം രാത്രിയിലും പുലർച്ചെയുമായി അപ്രതീക്ഷിതമായെത്തിയ വേനൽമഴയിലും കാറ്റിലും ജില്ലയിലെ കാർഷികമേഖലയിൽ കനത്തനാശം. നെല്ല്, വാഴ മുതലായ വിളകൾ കനത്തമഴയിൽ നശിച്ചു.
മഴ തുടർന്നാൽ വെള്ളത്തിൽ കുതിർന്ന നെൽകതിരുകൾ മുളച്ച് നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വാഴ ഉൾപ്പെടെയുള്ള കൃഷികളും മഴയിൽ നശിച്ചിട്ടുണ്ട്. കൊടകര: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കൊടകര പഞ്ചായത്തിലെ പാടങ്ങളിൽ കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി. കൊടകര പഞ്ചായത്തിലെ മനക്കുളങ്ങര, അട്ടക്കുഴിപ്പാടം പാടശേഖരങ്ങളിലെ ഏക്കർകണക്കിനു നിലത്തിലെ നെൽച്ചെടികളാണു വെള്ളത്തിൽ വീണത്. മഴ തുടർന്നാൽ പാടശേഖരങ്ങളിൽ കൂടുതൽ വെള്ളക്കെട്ടുണ്ടാകുകയും വീണുകിടക്കുന്ന നെൽച്ചെടികളിലെ കതിർമണികൾ മുളച്ചുനശിക്കാൻ ഇടയാകുകയും ചെയ്യുമെന്ന ആശങ്കയിലാണു കർഷകർ.
പാടത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും നെൽച്ചെടികൾ വീഴുകയും ചെയ്തതോടെ കൊയ്ത്തുയന്ത്രം ഇറക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ചെളിയിൽ ഇറങ്ങുന്ന തരത്തിലുള്ള യന്ത്രം എത്തിച്ച് കൊയ്ത്തു നടത്തിയാൽ വൈക്കോൽ നഷ്ടപ്പെടുമെന്നു കർഷകർ പറയുന്നു. മാത്രമല്ല കൊയ്ത്തിനു ചെലവേറുകയും ചെയ്യും. വേനൽമഴ തുടരുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ആശങ്കയായി.
കൊടകര കൃഷിഓഫീസർ നയനതാര പാടശേഖരങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. മറ്റത്തൂർ പഞ്ചായത്തിലെ നൂലുവള്ളി പാടശേഖരത്തിൽ ശനിയാഴ്ച കൊയ്ത്ത് പൂർത്തിയായെങ്കിലും പാടത്ത് സൂക്ഷിച്ച വൈക്കോൽ നനഞ്ഞു. മഴ തുടർന്നാൽ വൈക്കോൽ നശിച്ചുപോകുമെന്നാണു ആശങ്ക.
നന്തിപുലം: ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. നന്തിപുലം സ്വദേശി കരുമാലി പത്മനാഭന്റെ 250ഓളം നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്. ആറുമാസം പ്രായമായ കുലച്ച വാഴകളാണു നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകൾ നശിച്ചതോടെ കനത്ത നഷ്ടമാണു കർഷകനു നേരിട്ടത്. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻഡോ നന്തിപുലം, പഞ്ചായത്തംഗം മെൽബിൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.
ചാലക്കുടി: അപ്രതീക്ഷതമായി പെയ്ത വേനൽമഴയിൽ കാരകുളത്തുനാട് പാടശേഖരത്തിലും കനത്ത കൃഷിനാശം. കൊയ്തുകഴിഞ്ഞ് പാടത്തു കൂട്ടിയിട്ടിയിരുന്ന നെല്ലാണു മഴയിൽ നശിച്ചത്. കൊയ്യാനുള്ള നെല്ല് വെള്ളത്തിലായി. നെല്ല് മില്ലുകാരെത്തി കൊണ്ടുപോകാനിരിക്കെയാണു മഴ നാശം വിതച്ചത്. 65 ഏക്കർ വരുന്ന പാടശേഖരത്തിലെ 35 ഏക്കർകൃഷി പൂർണമായി നശിച്ചു. 35 കർഷകരുടെ ജീവനോപാധിയാണ് നശിച്ചത്.
റോഡരികിലെ
മണ്ണ് ഒലിച്ചുപോയി
മേലൂർ: ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തിയ വാലുങ്ങാമുറി പാലപ്പിള്ളി റോഡിന്റെ ടാറിംഗിനോടു ചേർന്ന് മണ്ണിട്ടഭാഗം കഴിഞ്ഞദിവസം പെയ്ത വേനൽമഴയിൽ ഒലിച്ചുപോയി. റോഡിൽനിന്ന് വാഹനങ്ങൾ അരികിലേക്ക് ഇറക്കാൻ വയ്യാത്തവിധം ആഴം രൂപപ്പെട്ടത് യാത്രക്കാർക്കു ദുരിതമായി. വീതിയില്ലാത്ത ഭാഗങ്ങളിൽ ഇരുദിശയിൽനിന്നും വാഹനങ്ങൾ ഒരേസമയം കടന്നുപോകുന്പോൾ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
റോഡിന്റെ ചില ഭാഗങ്ങളിൽ കോണ്ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും നിലവാരമില്ലാത്ത മിശ്രിതമാണ് ഉപയോഗിച്ചതെന്നാണ് പരാതി. കോണ്ക്രീറ്റിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും റോഡിന്റെ സൈഡുകൾ സഞ്ചാരയോഗ്യമാക്കി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തെങ്ങുവീണ്
വീട് തകർന്നു
മാള: കഴിഞ്ഞദിവസം കാറ്റിന്റെയും ഇടിയുടെയും അകന്പടിയോടെയെത്തിയ വേനൽമഴയിൽ മാളയിലും നാശനഷ്ടങ്ങൾ. കോട്ടവാതിൽ കൂനംപറന്പ് മൊതയിൽ ലീലയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകിവീണ് മേൽക്കൂര തകർന്നു. ആളപായമില്ല. അന്നമനടയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നുവീണു. വെണ്ണൂർ തോട്ടേക്കാട്ടിൽ വാസുവിന്റെ വീടിന്റെ മുൻഭാഗമാണു തകർന്നുവീണത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കു കേടുപറ്റി.
കൊന്പത്തുകടവിൽ പട്ടികജാതി കമ്യൂണിറ്റി ഹാളിന്റെ മതിൽ മരംവീണ് ഇടിഞ്ഞു.
Tags : Heavy damage nattuvishesham local news